പ്രതിസന്ധിയിലായപ്പോള്‍ മമ്മൂട്ടിയാണ് സിനിമയിലേക്ക് വീണ്ടും വഴിതെളിയിച്ചത്-മണികണ്ഠന്‍

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ മുഖം. കമ്മട്ടിപ്പാടത്തിലൂടെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ മണികണ്ഠന്‍ മലയാളത്തിലെ അതുല്യ നടന്മാരുടെ പട്ടികയിലേക്കാണ് നടന്നുകയറിയത്. തന്റെ ആദ്യ ചിത്രത്തിന് ശേഷം നേരിട്ട കരിയറിലെ സമര്‍ദ്ദങ്ങള്‍ നിറഞ്ഞ ഇടവേളക്ക് ശേഷം മണികണ്ഠന്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനിയോടൊപ്പം പേട്ട എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ പങ്കിട്ട തന്റെ പുതിയ ചിത്രം മാമാങ്കത്തിന്റെ ത്രില്ലിലാണ് മണികണ്ഠന്‍. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തനിക്ക് സിനിമയിലേക്കുള്ള റീ എന്‍ട്രി ഒരുക്കിതന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മണികണ്ഠന്‍. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. മാമാങ്കത്തിന്റെയും മമ്മൂക്കയോടൊപ്പമുള്ള അഭിനയത്തിന്റെയും എക്‌സ്പീരിയന്‍സ് എന്ന ചോദ്യത്തിന് മറുപടി പറയവേയാണ് താരം ഈ കാര്യം തുറന്നുപറഞ്ഞത്.

മണികണ്ഠന്റെ വാക്കുകള്‍

എന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂക്കയാണ് ഒരു ഗസ്റ്റായിട്ട് നിന്നതും, കേക്ക് മുറിക്കുന്നതും, കേക്ക് തന്നതുമൊക്കെ. അതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വന്നതോടെയാണ് എനിക്ക് ഒരു റീ എന്‍ട്രിയുണ്ടായതെന്ന് പറയാം. കാരണം ഞാനീ മൂന്നു വര്‍ഷം കൊണ്ട് കണ്ട സിനിമാ ജീവിതത്തില്‍ ഒരു നടനെ സംബന്ധിച്ച് വാര്‍ത്തകളുണ്ടായിക്കൊണ്ടിരിക്കണം. എന്തെങ്കിലുമൊക്കെ പോസിറ്റീവോ നെഗറ്റീവോ ഉണ്ടായിരിക്കണം. ഒരു മീ ടു വോ ഒക്കെയുണ്ടെങ്കിലേ അയാളെപ്പറ്റി ചര്‍ച്ച ചെയ്യൂ (ചിരിക്കുന്നു.. അല്ലെങ്കില്‍ വീട്ടിലിരിക്കും. ഇതും പറഞ്ഞ് നമ്മള്‍ മീ ടുവുണ്ടാക്കാന്‍ പോണില്ല. ഞാന്‍ ഓപ്പണായി കാര്യങ്ങള്‍ പറയുന്ന ഒരാളാണ്. കമ്മട്ടിപ്പാടത്തിന് ശേഷം ‘കായം കുളം കൊച്ചുണ്ണി’ എന്ന സിനിമയുടെ ഭാഗമാകുന്നതിന്റെ പേരില്‍. അതില്‍ ഞാന്‍ പരാതിപ്പെടുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. അത് ആ സിനിമയുടെ സ്വഭാവമായിരുന്നു. ഒരുപാടു പേര്‍ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. എനിക്ക് മാത്രമല്ല, വലിയ മറ്റു താരങ്ങള്‍ക്കും ഒരുപാട് ഡെയ്റ്റ് പോവുകയും പറഞ്ഞ് സമയത്ത് തീരാതെയിരിക്കുകയും മറ്റു സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ പറ്റാതിരിക്കുകയും ഒക്കെ സംഭവിച്ചിട്ടുണ്ട്. കാരണം നമ്മുടെ മുടിയൊക്കെ മുറിച്ചിട്ട് ഇതിന് വേണ്ടി കാത്തിരിക്കുകയാണ്.’കായംകുളം കൊച്ചുണ്ണിയിലാണ്’ എന്നറിഞ്ഞാല്‍ തന്നെ ‘ആള്‍ ബിസിയാണ്’, ‘ഇപ്പോഴൊന്നും തീരില്ല’ എന്നുള്ള അര്‍ത്ഥത്തിലാണ് പലരും വിളിക്കാതിരുന്നത്. അങ്ങനെയെനിക്ക് സിനിമകള്‍ വരാതെയായപ്പോള്‍ സാമ്പത്തികം മെല്ലെ ഇടിയാന്‍ തുടങ്ങി.

അങ്ങനെ സാമ്പത്തികമായി തകര്‍ന്ന് എന്റെ ഫോണ്‍ വീണ്ടും പഴയ അവസ്ഥയായി. വീണ്ടും എന്റെ ഫോണ്‍ ഞാന്‍ തന്നെ കോയിന്‍ ബോക്‌സില്‍ നിന്ന് വര്‍ക്ക് ചെയ്യുമോ എന്നറിയാന്‍ മിസ് കോള്‍ അടിപ്പിച്ച് നോക്കേണ്ട അവസ്ഥയായി. തിരക്കാണെന്ന് കരുതി വിളിക്കാതിരിക്കുന്ന കൂട്ടുകാരുണ്ട്, വീട്ടിലുള്ളവര്‍ ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ചും. അങ്ങനെ ഒരവസ്ഥയില്‍ ഇരിക്കുമ്പോളാണ് മാമാങ്കം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. ഞാന്‍ പറഞ്ഞു ഇനി ഒരു പിരീഡ് പടം ചെയ്യാനുള്ള ബാല്യം എനിക്കില്ല എന്ന്. എന്റെ ഒരു തെറ്റ് ധാരണയാണ് വലിയ സിനിമകള്‍ ചെയ്താല്‍ പിന്നെ ജീവിതം നശിക്കുമെന്ന്. പക്ഷെ അതൊന്നുമല്ല, ബാലന്‍സ് ചെയ്ത് നമ്മള്‍ ഒരു ധാരണയില്‍ പോകുകയാണെങ്കിലും നടക്കുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. വിവേകേട്ടാനാണ് മാമാങ്കത്തിന്റെ കോര്‍ഡിനേറ്റര്‍. ഞാനാദ്യം ”വേണ്ട വിവേകേട്ടാ, എനിക്ക് പേടിയാണ് ഇപ്പോള്‍ നടക്കില്ല, എനിക്ക് പടങ്ങളൊന്നുമില്ല” എന്നൊക്കെ പറഞ്ഞു. അപ്പോള്‍ വിവേകേട്ടന്‍ പറഞ്ഞു, ആ കഥാപാത്രം നീ ചെയ്താല്‍ നന്നാവുമെന്ന് മമ്മൂക്കയാണ് പറഞ്ഞത്. മമ്മൂക്ക പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ എനിക്കത് വലിയ കാര്യമായി. അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു, അപ്പോള്‍ ഞാന്‍ എനിക്ക് ഇത്ര പൈസ കിട്ടിയാലെ ചെയ്യാന്‍ പറ്റൂ, അതേപോലെ എനിക്ക് വേറെ പടങ്ങള്‍ ചെയ്യണം, ഇന്ന ഗെറ്റപ്പ് ഇട്ട് തരണം എന്നൊക്കെ പറഞ്ഞു. റോഷന്‍ ചേട്ടനാണ് അതിന്റെ മെയ്ക്കപ്പ്. മമ്മൂക്കയുടെ ഇടപെടല്‍ അതില്‍ ഉണ്ടായിരുന്നു. ”അവന്‍ ചെയ്താല്‍ നന്നാവും അവനെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാം, അതിന് വേണ്ടത് ചെയ്ത് കൊടുക്ക്” എന്ന് പറഞ്ഞത് കൊണ്ട് കുറേ കാര്യങ്ങളൊക്കെ പരിഗണിക്കപ്പെട്ടു. അത് കൊണ്ട് തന്നെ എനിക്ക് ആ സിനിമയോടൊപ്പം മറ്റ് സിനിമകള്‍ ചെയ്യാന്‍ പറ്റി. ഗെറ്റപ്പ് അതിനനുസരിച്ച് പ്ലാന്‍ ചെയ്തു. എന്റെ പിറന്നാള്‍ വന്നു മെയ് 28ന്. അപ്പോള്‍ ഞാന്‍ മാമാങ്കത്തില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ച് നാളായിട്ടേയുള്ളു. കുണ്ടന്നൂരാണ് ഷൂട്ട് നടക്കുന്നത്. അപ്പോള്‍ ഞാനിങ്ങനെ ആലോചിച്ചു. പിറന്നാളിന് എന്ത് ചെയ്യുമെന്ന്..? എന്നിട്ട് മാമാങ്കത്തിന്റെ കോര്‍ഡിനേറ്റര്‍ മീരയെ വിളിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു പിറന്നാളാണ്, വീട്ടിലിരുന്ന് മടുത്തെന്ന്. പിറന്നാളായിട്ട് എന്തിനാണ് വീട്ടിലിരിക്കുന്നത് നീയിങ്ങോട്ട് പോര് എന്ന് എന്നോട് മീര പറഞ്ഞു. അത് കേള്‍ക്കാനാണ് ഞാന്‍ വിളിച്ചതും. ഞാന്‍ വീട്ടിലിരുന്ന് അമ്മയോടൊപ്പം കേക്ക് മുറിച്ചാല്‍ ഇതാരും വൈറലാക്കാന്‍ പോകുന്നില്ല. സംഗതി കളറാവണം, വാര്‍ത്തയാവണം എന്ന് കരുതി തന്നെയാണ് ഞാന്‍ വിളിച്ചത്. അത് കഴിഞ്ഞ് എന്റെ ഫോണ്‍ ഞാന്‍ വെച്ചിട്ടില്ല. അതിന് ശേഷമാണ് ഞാന്‍ പേട്ട ചെയ്യുന്നത്. അപ്പോള്‍ മമ്മൂട്ടി എന്ന് പറയുന്ന ആ മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ എനിക്ക് ചെയ്ത് തന്നിട്ടുള്ളത് സിനിമയിലേക്കുള്ള റീ എന്‍ട്രിയാണ്.

മണികണ്ഠനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..