“മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ച് വലിയൊരു അവസരം നഷ്ടപെടുത്തുകയാണ്”; മല്ലിക സുകുമാരൻ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യിലെ നിലവിലെ വിവാദങ്ങളിലും അസ്വസ്ഥതകളിലും അതീവ രൂക്ഷമായ വിമർശനവുമായി നടി മല്ലിക സുകുമാരൻ രംഗത്ത്. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ്, സംഘടനയുടെ മുൻഗണനാക്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവർ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. സംഘടനയുടെ നേതൃത്വം വലിയൊരു ഉത്തരവാദിത്തം പാഴാക്കുകയാണെന്നും, വ്യവസായ പദവി ലഭിച്ചിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ പാർക്കിങ് ലോട്ടിലെ തർക്കങ്ങളിൽ സമയം കളയുകയാണെന്നും മല്ലിക സുകുമാരൻ ആരോപിക്കുന്നു.

സർക്കാർ മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകിയപ്പോൾ അത് സംഘടനയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നതിന് പകരം, വ്യക്തിപരമായ തർക്കങ്ങൾക്കും പരസ്യമായ പോരുകൾക്കുമാണ് കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ മുൻതൂക്കം ലഭിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. വ്യവസായ പദവി ഒരു അലങ്കാരമല്ലെന്നും അത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഓർമ്മിപ്പിച്ച താരം, സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സംഘടന ഒരൊറ്റ നിർദ്ദേശം പോലും മുന്നോട്ടുവെച്ചില്ലെന്നും കുറ്റപ്പെടുത്തി.

പ്രശസ്ത താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പോലുള്ളവർക്ക് സർക്കാരിന്റെ മുന്നിൽ വലിയ സ്വാധീനശക്തിയുണ്ടെന്നും, എന്നാൽ അവർ മൗനം പാലിക്കുന്നത് വലിയൊരു അവസരം നഷ്ടപ്പെടുത്തലാണെന്നും മല്ലിക സുകുമാരൻ വിലയിരുത്തുന്നു. സംഘടനയുടെ നേതൃത്വത്തിൽ വേണ്ടത്ര നേതൃപാടവമില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് വ്യക്തമാക്കിയ അവർ, കേരള സർക്കാർ സിനിമയ്ക്ക് ഫാക്ടറിയുടെ താക്കോൽ കൈമാറി കഴിഞ്ഞുവെങ്കിലും ‘അമ്മ’ ഇപ്പോഴും നിസാര വിഷയങ്ങളിലെ വഴക്കുകളിൽ മുഴുകി സമയം പാഴാക്കുകയാണെന്ന് കടുത്ത ഭാഷയിൽ വിമർശിച്ചു.

മല്ലിക സുകുമാരൻ്റെ നീണ്ട കുറിപ്പ് ഇങ്ങനെ:

അമ്മയ്ക്ക് ലഭിച്ചത് ഒരു സുവർണ്ണാവസരമായിരുന്നു. എന്നാൽ അവർ തിരഞ്ഞെടുത്തത് വളർച്ചയല്ല, മറിച്ച് പരദൂഷണമാണ്.

കേരള സർക്കാർ ഇപ്പോൾ ചെയ്‌തത്‌ മലയാള സിനിമ കഴിഞ്ഞ 75 വർഷമായി കാത്തിരുന്ന ഒന്നാണ്: 2026-27 ബജറ്റിൽ സിനിമയ്ക്ക് “വ്യവസായ പദവി” (Industry Status) നൽകി. കുറഞ്ഞ നിരക്കിൽ ഭൂമി, വ്യവസായ അധിഷ്ഠിത വൈദ്യുതി നിരക്ക്, കെ.എസ്.ഐ.ഡി.സി (KSIDC) വായ്‌പകൾ, ഉയർന്ന സബ്‌സിഡി + സ്ത്രീകൾ നയിക്കുന്ന ചിത്രങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ, വി.എഫ്.എക്സ് (VFX) പാർക്കുകൾ. ഇതൊരു വെറും ആനുകൂല്യങ്ങളുടെ പട്ടികയല്ല. കേരളത്തെ ഒരു സമ്പൂർണ്ണ സിനിമാ ഹബ്ബാക്കി മാറ്റാനുള്ള ഒരു ബ്ലൂപ്രിൻ്റാണ് (രൂപരേഖ). 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം മലയാളത്തിലെ ഏറ്റവും വലിയ താരസംഘടനയായ ‘അമ്മ’ (AMMA) യോഗം ചേർന്നു. യോഗത്തിൻ്റെ അജണ്ട ഇതായിരിക്കണമായിരുന്നു: “സ്റ്റുഡിയോകൾ നിർമ്മിക്കുന്നതിനും, വനിതാ സാങ്കേതിക പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും, അന്യസംസ്ഥാനങ്ങളിലേക്കുള്ള ചിത്രീകരണം തടയുന്നതിനും ഈ ബജറ്റ് നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?”

എന്നാൽ, അതിനുപകരം യോഗം മാറിയത് മോശം പെരുമാറ്റങ്ങളെക്കുറിച്ചും, വ്യക്തിപരമായ തർക്കങ്ങളെക്കുറിച്ചും, വ്യക്തിപ്രതിച്ഛായയെക്കുറിച്ചുമുള്ള പരസ്യമായ പോരുകളിലേക്കാണ്… ഒരു കൃത്യമായ കർമ്മപദ്ധതി പോലുമുണ്ടായില്ല. സ്‌കിൽ സെന്ററുകളോ വി.എഫ്.എക്സസ് പാർക്കോ സ്ഥാപിക്കുന്നതിന് സർക്കാരുമായി എങ്ങനെ പങ്കാളികളാകാം എന്നതിനെക്കുറിച്ച് അമ്മയുടെ ഭാഗത്തുനിന്ന് ഒരൊറ്റ നിർദ്ദേശം പോലും വന്നതുമില്ല. ഇവിടെ പ്രശ്‌നം തർക്കങ്ങളല്ല, മറിച്ച് മുൻഗണനകളാണ്.

ബജറ്റ് = ഘടന (Structure). അമ്മ = സംസ്‌കാരം (Culture)

സർക്കാർ ഘടന നൽകിക്കഴിഞ്ഞു-ഭൂമി, വൈദ്യുതി, പണം. എന്നാൽ ഒരു വ്യവസായം മുന്നോട്ട് പോകുന്നത് അവിടുത്തെ സംസ്‌കാരത്തിലാണ്: സ്ത്രീകൾക്കുള്ള സുരക്ഷിതത്വം, പ്രൊഫഷണൽ എച്ച്‌.ആർ (HR), സുതാര്യമായ കരാറുകൾ, ആഭ്യന്തര പരാതി പരിഹാര സമിതികൾ (ICC), ഓഡിറ്റ് പ്രക്രിയകൾ, സ്ത്രീകൾ നയിക്കുന്ന നിർമാണ സംരംഭങ്ങൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവ ഔദ്യോഗികമായി നടപ്പിലാക്കുന്നതിന് പകരം, അമ്മ വ്യക്തിപരമായ വീഴ്‌ചകളെക്കുറിച്ച് പരസ്യമായി വഴക്കിട്ടുകൊണ്ടിരുന്നാൽ, കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടിയാൽ പോലും ഒരു നിർമ്മാതാവും ഇവിടെ 20 കോടി രൂപ മുടക്കാൻ തുനിയുകയില്ല.

വലിയ താരങ്ങളുടെ ഭാഗത്തുനിന്നുള്ള മൗനം = സ്വാധീനശക്തിയുടെ പാഴാക്കൽ

മോഹൻലാലും മമ്മൂട്ടിയും സംസാരിക്കുമ്പോൾ സർക്കാർ അത് കേൾക്കും. “പുതിയ വ്യവസായ സബ്‌സിഡി ഉപയോഗിച്ച് വനിതാ എഡിറ്റർമാർക്കും വി.എഫ്.എക്സ് ആർട്ടിസ്റ്റുകൾക്കുമായി അമ്മ 1000 പേർക്ക് പരിശീലനം നൽകുന്ന കേന്ദ്രം ആരംഭിക്കും” എന്ന് അവർ പറഞ്ഞിരുന്നെങ്കിൽ കിൻഫ്ര (KINFRA) നാളെത്തന്നെ ഭൂമി അനുവദിക്കുമായിരുന്നു. ഈ മൗനം കാരണം ഹൈദരാബാദിനോ ചെന്നൈയ്‌ക്കോ മുൻപിൽ നമുക്ക് ലഭിക്കേണ്ടിയിരുന്ന ആദ്യ ഘട്ട മേൽക്കൈ നഷ്‌ടപ്പെടുകയാണ്.

സ്ത്രീകൾക്ക് ലഭിക്കുന്നത് പ്രതീകാത്മകമായ പരിഗണന മാത്രമാണ്, കൃത്യമായ സംവിധാനങ്ങളല്ല. ബജറ്റിൽ സ്ത്രീകൾ നയിക്കുന്ന സിനിമകൾക്ക് അധിക സബ്‌സിഡി പ്രഖ്യാപിച്ചത് വലിയൊരു കാര്യമാണ്. എന്നാൽ സിനിമയിലെ സ്ത്രീകൾക്ക് അമ്മയ്ക്കുള്ളിൽ അടിസ്ഥാനപരമായ അന്തസ്സിനായി ഇപ്പോഴും പോരാടേണ്ടി വരുന്നു. നിങ്ങളുടെ സ്വന്തം സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ, നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിനോട് (Netflix) വന്ന് “കേരളം വനിതാ ചലച്ചിത്ര പ്രവർത്തകർക്കുള്ള ഇടമാണ്” എന്ന് വാദിക്കാനാകില്ല. വിശ്വാസ്യതയ്ക്കാണ് ഒന്നാം സ്ഥാനം.

യഥാർത്ഥത്തിൽ എന്ത് സംഭവിക്കണമായിരുന്നു:

ഈ യോഗത്തിൽ നിന്ന് അമ്മ പുറത്തിറങ്ങേണ്ടിയിരുന്നത് 3 പ്രധാന തീരുമാനങ്ങളോടെയായിരിക്കണമായിരുന്നു:

1. പുതിയ ഭൂമി, വൈദ്യുതി ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി വി.എഫ്.എക്സ് പാർക്കിനായുള്ള നിർദ്ദേശം തയ്യാറാക്കാൻ ഒരു ‘അമ്മ-ഗവൺമെന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക.

2. വനിതാ സിനിമാ സബ്‌സിഡി പ്രയോജനപ്പെടുത്തി 2 വർഷത്തിനുള്ളിൽ 100 വനിതാ അസിസ്റ്റന്റ്റ് ഡയറക്‌ടർമാരെയും ക്യാമറ വുമൺമാരെയും വാർത്തെടുക്കുക.

3. വാട്‌സാപ്പ് വഴിയുള്ള വഴക്കുകൾക്ക് പകരം, പുറത്തുനിന്നുള്ള ഓഡിറ്റിംഗ് സംവിധാനത്തോടെയുള്ള കൃത്യമായ പീഡനവിരുദ്ധ നയം നടപ്പിലാക്കുക.

വ്യവസായ പദവി എന്നത് ഒരു ട്രോഫിയല്ല. അതൊരു ഉത്തരവാദിത്തമാണ്. ഭൂമിയും വായ്പ‌കളും കൊണ്ട് മാത്രം സംസ്‌കാരം നന്നാകില്ല. അതിന് നേതൃത്വ ഗുണമുള്ളവർ തന്നെ വേണം. കേരളം സിനിമയ്ക്ക് ഫാക്ട‌റിയുടെ താക്കോൽ കൈമാറിക്കഴിഞ്ഞു. പക്ഷേ ‘അമ്മ’ ഇപ്പോഴും പാർക്കിങ് ലോട്ടിലിരുന്ന് വഴക്കിടുകയാണ്.