നടിയെ ആക്രമിച്ച കേസ്: മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് നടിയും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതിക്കെതിരെ ഇരയായ നടിയും രംഗത്ത്. കേസില്‍ വിചാരണാ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും നീതി ലഭിക്കണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇപ്പോള്‍ വിചാരണ നടത്തുന്ന കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് നടി ഹൈക്കോടതിയല്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഇതേവാദം പ്രോസിക്യൂഷനും ഉന്നയിച്ചിരുന്നു. നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഒരു തരത്തിലും നഷ്ടപ്പെട്ടുകൂടാ. അതുകൊണ്ട് തന്നെ ഈ കേസ് ഇങ്ങനെ തുടരുന്നത് ശരിയല്ല. ആരാലും സ്വാധീനിക്കപ്പെടാത്ത ഒരു ന്യായാധിപന് മാത്രമേ നീതിപൂര്‍വമായ വിചാരണ നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് പ്രോസിക്യൂഷന്‍ വിശ്വസിക്കുന്നു എന്നാണ് നേരത്തെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യു സി സിയും രംഗത്തെത്തിയിരുന്നു.

സ്‌പെഷ്യല്‍ കോടതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ അക്കമിട്ട് ഉന്നയിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളാണ് കോടതി നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ മുഖ്യസാക്ഷികളുടെ വിചാരണയ്ക്ക് ശേഷം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതി വിട്ടപ്പോള്‍ തുറന്ന കോടതിയില്‍ ഒരു ഊമക്കത്ത് വായിച്ചുവെന്നും അതില്‍ കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയതിനാലാണ് ഈ പരാതി ഉന്നയിക്കുന്നതെന്നും ഹര്‍ജിയില്‍ എം സുരേശന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ആ പരാമര്‍ശങ്ങള്‍ എന്താണെന്ന് ഹര്‍ജിയില്‍ പറയുന്നില്ല.വിചാരണ കോടതിയില്‍ നിന്ന് നീതിപരമായ വിചാരണയോ, നീതിയോ പ്രോസിക്യൂഷനും ഇരയ്ക്കും ലഭിക്കില്ലെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇപ്പോഴുള്ള വിചാരണ നിര്‍ത്തിവെച്ച് മറ്റ് ഏതെങ്കിലും കോടതിയിലേക്ക് ഈ കേസ് മാറ്റുന്നതിന് അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രോസിക്യൂഷന്റെ ആവശ്യം.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഹര്‍ജിക്ക് പിന്നാലെ കേസിലെ വിചാരണ നിര്‍ത്തിവെച്ചിരുന്നു. കേസില്‍ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദിഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു. കേസില്‍ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.