അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല…മുഖ്യമന്ത്രി ഇടപെടണം

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡബ്ല്യു സി സി. കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ലെന്ന് കാണിച്ച് പ്രോസികൂഷന്‍ തന്നെ കോടതി മാറ്റണം എന്ന് പറഞ്ഞ സാഹചര്യത്തിലാണ് വിമണ്‍ ഇന് സിനിമാ കളക്റ്റീവിന്റെ പ്രതികരണം. ‘നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ…’ ഡബ്ല്യു സി സി പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

‘ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല, ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ!