മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ ആ ബാലതാരം നായക നിരയിലേക്ക്…

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനിരയിലേക്ക്. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ പുതിയ ചിത്രം വെള്ളരിക്കാപ്പട്ടണത്തിലൂടെയാണ് ഒരു കാലത്ത് മലയാളികളുടെ പ്രിയ ബാലതാരമായിരുന്ന ടോണി സിജിമോന്‍ നായകനാകുന്നത്. ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിന്റേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോന്‍ പറഞ്ഞു.

ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. നല്ല പ്രമേയം, അതിലേറെ മികച്ച അവതരണം വെള്ളരിക്കാപ്പട്ടണത്തിലൂടെ നായകനാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ടോണി സിജിമോന്‍ പറഞ്ഞു.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളാകുക, അതാണ് എന്റെ അഗ്രഹം. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ടോണി സിജിമോന്‍ പറയുന്നു. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കുവാന്‍ കഴിയുക ഏത് ആര്‍ട്ടിസ്റ്റിന്റെയും വലിയ സ്വപ്നമാണ്. ഭാഗ്യം കൊണ്ട് എനിക്കതിന് സാധിച്ചു. ആ മഹാനടന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു . സിനിമയിലേക്ക് വഴി തുറന്നുതന്ന സംവിധായകന്‍ ബ്ലസ്സി സാറിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോന്‍ പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ് .യുവനടിമാരായ ജാന്‍വി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാര്‍.ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ‘ഗോപകുമാര്‍, കൊച്ചുപ്രേമന്‍,ആല്‍ബര്‍ട്ട് അലക്‌സ്,ടോം ജേക്കബ്, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്,മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ്. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന.പി ആര്‍ ഒ -പി ആര്‍ സുമേരന്‍