സൗരവ് ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഒരുകാലത്ത് പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ടീമിനെ വിജയം ശീലിപ്പിച്ചത് ഗാംഗുലിയായിരുന്നു. ഗാംഗുലിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ജീവിത കഥ സിനിമയാക്കാന്‍ സൗരവ് ഗാംഗുലി സമ്മതം മൂളിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.ന്യൂസ് 18 ബംഗ്ലായ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സംവിധായകന്‍ ആരെന്നോ താരം ആരെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ സൗരവ് ഗാംഗുലി ആയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഹിന്ദിയില്‍ തന്നെയായിരിക്കും സിനിമ എത്തുക.ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റ് താരത്തില്‍ നിന്ന് തുടങ്ങി നായകനായി പിന്നീട് ബിസിസിഐ പ്രസിഡന്റ് സ്ഥാനം വരെയുള്ള സൗരവിന്റെ യാത്രയാകും സിനിമയിലെ ഇതിവൃത്തം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

സൗരവ് ചന്ദീദാസ് ഗാംഗുലി ഇന്ത്യയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന ഇദ്ദേഹം. ദാദാ എന്നാണ് സ്‌നേഹപൂര്‍വം അറിയപെടുന്നത് .നിലവില്‍ ഇദേഹം ബിസിസിഐ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് പേരില്‍ ഉള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഒരാളാണ്.നിലവില്‍ ഏകദിന ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ എട്ടാമനായ ഇദ്ദേഹം 10000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ വ്യക്തി’ ആണ് ( സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്‍സമാം-ഉല്‍-ഹഖ് എന്നിവര്‍ക്കു ശേഷം).2002 ല്‍ ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപെടുന്ന വിസ്ഡന്‍ ഗാംഗുലിയെ വിവിയന്‍ റിച്ചാര്‍ഡ്സ് , സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ,ബ്രയാന്‍ ലാറ , ഡീന്‍ ജോണ്‍സ് , മൈക്കല്‍ ബെവന്‍ എന്നിവര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആറാമത്തെ ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്തു.2004 ല്‍ രാജ്യം ഇദ്ദേഹത്തെ രാജ്യത്തെ വലിയ സിവില്‍ ബഹുമതികളിലൊന്നായ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട് .2014 മുതല്‍ ഇദ്ദേഹം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളില്‍ ഒന്നായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത യുടെ ഉടമസ്ഥകരില്‍ ഒരാളാണ്.