പണം തട്ടല്‍: ഷംന കാസിം മാത്രമല്ല…പരാതിയുമായി മോഡലുകള്‍

ചലച്ചിത്രതാരം ഷംനകാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മരട് പോലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുടെ തട്ടിപ്പില്‍ മറ്റാരും ഇരകളാകാതിരിക്കാനാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഷംന പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായവരെക്കാള്‍ കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരനായി എത്തിയ ആളോട് ഒന്നുരണ്ടു തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനകം വീട്ടുകാരുമായി ഇവര്‍ വലിയ അടുപ്പം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം വരനായി എത്തിയയാള്‍ ഫോണില്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ആരെയും അറിയിക്കേണ്ടെന്നും തന്റെ സുഹൃത്ത് വരുമ്പോള്‍ കൊടുത്തുവിട്ടാല്‍ മതിയെന്നും പറഞ്ഞു. ഇതിനിടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി വന്നവര്‍ വീടും പരിസരവും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി കണ്ടെത്തി. ഇതോടെ, അമ്മതന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. വരന്റെ എന്നപേരില്‍ കാസര്‍കോടുള്ള ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണ് അയച്ചുനല്‍കിയതെന്ന് ഷംന കാസിം പറയുന്നു.

രണ്ടുമോഡലുകളാണ് ഇവര്‍ക്കെതിരെ മരട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ അതോ നിലവിലുള്ള കേസില്‍ ഇവരുടെ പരാതി ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ കഴിയുമോ എന്ന് പോലീസ് തീരുമാനിക്കും. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. പുതിയ പരാതികളുടെ അടിസ്ഥാനത്തില്‍ സെലിബ്രിറ്റികളെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഇതോടെ വെളിവാകുന്നത്. കാസര്‍കോട് സ്വദേശിയായ ഒരു ടിക് ടോക് താരത്തിന്റെ ചിത്രം വെച്ചാണ് ഇവര്‍ ഷംന കാസിമിനെ പറ്റിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഖ്യപ്രതി പിടിയിലാകാനുണ്ട്.

വിവാഹാലോചനയ്‌ക്കെന്ന പേരിലാണ് ഷംനയുടെ കുടുംബത്തിനെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യമറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്താമെന്നറിയിച്ചു. എന്നാല്‍, ജൂണ്‍ മൂന്നിന് മറ്റ് ആറുപേരാണ് മരടിലെ ഷംനയുടെ വീട്ടിലെത്തുന്നത്. പയ്യനും പിതാവും മറ്റൊരുദിവസം വരുമെന്നും അറിയിച്ചു. പന്തികേടു തോന്നിയപ്പോള്‍ ഇവരെപ്പറ്റി ഷംനയുടെ പിതാവ് കൂടുതല്‍ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടു. പിന്നീടാണ് ഒരുലക്ഷം രൂപ ചോദിച്ച് സംഘം ഫോണിലൂടെ ഷംനയെ ഭീഷണിപ്പെടുത്തിയത്. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി. തൃശ്ശൂര്‍ വാടാനപ്പിള്ളി അമ്പലത്ത് റഫീഖ്(30), കടവല്ലൂര്‍ കമ്മക്കാട്ട് രമേശ്(35), കൈപ്പമംഗലം പുത്തന്‍പ്പുര ശരത്ത്(25), ചേറ്റുവ സ്വദേശി അമ്പലത്ത് അഷ്‌റഫ്(52) എന്നിവരാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.