പത്മരാജന്റെ നോവലിനെ അടിസ്ഥാനമാക്കിയ ഡോക്യൂഫിക്ഷന്‍ നീസ്ട്രീമില്‍

കൊച്ചി: നാട്ടിന്‍പുറത്തിന്റെ മണം അക്ഷരങ്ങളില്‍ പകര്‍ന്നു നല്‍കിയ പന്മരാജന്റെ പെരുവഴിയമ്പലം എന്ന ക്ലാസിക് നോവലിനെ അടിസ്ഥാനമാക്കി ചെയ്ത ഡോക്യൂഫിക്ഷന്‍ രാമന്‍ തേടുന്ന പെരുവഴിയമ്പലം നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചു. അനുഗ്രഹീത കഥാകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ പി പത്മരാജന്റെ ഏറ്റവും മികച്ച രചനകളില്‍ ഒന്നായ ‘പെരുവഴിയമ്പലം ‘ എന്ന നോവല്‍ കാലത്തിനിപ്പുറത്തേക്ക് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍കൂട്ടി തിരിച്ചറിയാനാകാത്ത ജീവിതമെന്ന സമസ്യ ഒരു പറ്റം ഗ്രാമീണ മനുഷ്യരുടെ കഥയിലൂടെ അനശ്വരമായി ആവിഷകരിക്കുന്ന നോവലാണ് പെരുവഴിയമ്പലം.

ഡോക്യുമെന്ററികളുടെ കണ്ടുമടുത്ത ശൈലിയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായാണ് ജയചന്ദ്രന്‍ ആദിനാട് രാമന്‍ തേടുന്ന പെരുവഴിയമ്പലം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സങ്കീര്‍ണതകളില്‍ തട്ടിതിരയുന്ന രാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിത യാത്രയിലൂടെയാണ് ഡോക്യൂഫിഷന്‍ സഞ്ചരിക്കുന്നത്. അച്ചൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോപന്‍ മാവേലിക്കരയാണ് ഇതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ഒരു ചെറിയ കാലയളവിനുള്ളില്‍ മികവുറ്റ ഏറെ രചനകള്‍ മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ ആയിരുന്നു പി. പന്മരാജന്‍. ശരത്താണ് ഡോക്യൂഫിഷനില്‍ രാമനെ അവതരിപ്പിക്കുന്നത്. ഒപ്പം ഹേമ, മോഹന്‍കുമാര്‍, റംലത്ത് എന്നിവരൊന്നിക്കുന്നു. ഛായാഗ്രഹണം വിസോള്‍ കരുനാഗപ്പള്ളിയും, എഡിറ്റിംഗ് സുഭാഷ് കടത്തൂരും, പശ്ചാത്തല സംഗീതം ജയകൃഷ്ണന്‍ രാഘവനും നിര്‍വഹിച്ചിരിക്കുന്നു.

മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പി. പത്മരാജന്‍. ഒരിടത്തൊരു ഫയല്‍വാന്‍ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986), നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), തൂവാനത്തുമ്പികള്‍ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസുകള്‍ ആയി കണക്കാക്കപ്പെടുന്നു. 1991ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകന്‍ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട് ഇദ്ദേഹം.