ദേശീയ അവാര്‍ഡ് ; ചരിത്ര മൂഹൂര്‍ത്തനിമിഷം പുറത്തുവിട്ടു

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒരു പഴയ പത്രവാര്‍ത്ത പങ്കുവെച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിനിമയിലെ ചരിത്ര മുഹൂര്‍ത്ത നിമിഷങ്ങള്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തവണ പങ്കുവെച്ചിരിക്കുന്നത് മമ്മൂട്ടിക്കും അടൂര്‍ ഗോപാലകൃഷണനും ദേശീയ പുരസ്‌കാരം എന്ന തലക്കെട്ടോടുകൂടിയുള്ള വാര്‍ത്തയാണ്.

ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്ന സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മതിലുകളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വന്തമാക്കി. കിരീടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതും ഇതേ വര്‍ഷമായിരുന്നു. കൂടാതെ മികച്ച തിരകഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ (ഒരു വടക്കന്‍ വീരഗാഥ), മികച്ച ശബ്ദലേഖനം ഹരികുമാര്‍ (മതിലുകള്‍), മികച്ച ഭാഷാ ചിത്രം (മലയാളം) മതിലുകള്‍, മികച്ച കലാസംവിധാനം പി. കൃഷ്ണമൂര്‍ത്തി (ഒരു വടക്കന്‍ വീരഗാഥ), മികച്ച വസ്ത്രാലങ്കാരം നടരാജന്‍ (ഒരു വടക്കന്‍ വീരഗാഥ), മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ഉണ്ണിക്കുട്ടന് ജോലി കിട്ടി (വി.ആര്‍ ഗോപിനാഥ്) എന്നിങ്ങനെയും ദേശീയപുരസ്‌ക്കാരങ്ങള്‍ അതേ വര്‍ഷം തന്നെ മലയാള സിനിമ നേടി.