”മോഹന്‍ലാല്‍ സുന്ദരനാണോ?!”.. ഒരു ചോദ്യത്തില്‍ നിന്നുണ്ടായ കഥ..

മോഹന്‍ലാലിനെക്കുറിച്ചുള്ള സംവിധായകന്‍ എം എ നിഷാദിന്റെ ഒരു രസകരമായ അനുഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് ഒരാളെ കണ്ടുമുട്ടിയതും അയാള്‍ മോഹന്‍ലാല്‍ സുന്ദരനാണോ എന്ന സംശയം പങ്കുവച്ചതുമായി തുടങ്ങിയ ഒരു രസകരമായ സംഭവത്തെക്കുറിച്ചാണ് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.. നൗഷാദിന്റെ പോസ്റ്റ് വായിക്കാം..

”മോഹന്‍ലാല്‍ സുന്ദരനാണോ ? ഒരു ചോദ്യം….ഈ ചോദ്യത്തിന് പുറകില്‍ ഒരു ചെറിയ കഥയുണ്ട്…കഥയല്ല ഒരു കൊച്ച് സംഭവം… ഈ കഴിഞ്ഞ ദിവസം ഞാന്‍ കുവൈറ്റിലേക്ക് പോകാനായി, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തി.. കൂടെ പഠിച്ച സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുവൈറ്റിലേക്ക് ആദ്യമായി പോകുന്നത്.. വെളുപ്പിനെ 5 മണിക്കാണ് ഫ്‌ളൈറ്റ്… നേരത്തേ എത്തുന്ന പതിവ് തെറ്റിക്കാതെ, ഒരു ചൂട് കട്ടന്‍ ചായ കുടിച്ച് കൊണ്ട് ലോഞ്ചിലിരിക്കുമ്പോള്‍ തൊട്ടടുത്ത, ടേബിളില്‍ ഒരാള്‍ ഇരുന്നു കഴിക്കുന്നു.. ഇടക്കിടക്ക് അദ്ദേഹം എന്നെ നോക്കുന്നുണ്ട്, എന്നാലും പൂര്‍ണ്ണ ശ്രദ്ധ കഴിക്കുന്ന ഭക്ഷണത്തിലാണ്…കോട്ടിട്ട ഒരു മാന്യന്‍.. ആവശ്യത്തിനും അനാവശ്യത്തിനും തന്റ്‌റെ കോട്ടില്‍ പിടിക്കുന്നുമുണ്ട്, കൂടെ എന്നെ പാളി നോക്കുന്നുമുണ്ട്…ഭക്ഷണത്തിന്റ്‌റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കിയ ശേഷം പുളളി എന്നെ നോക്കി ആദ്യ ചോദ്യം എറിഞ്ഞു ‘എവിടെയോ കണ്ടിട്ടുണ്ടല്ലോ ? ഞാന്‍ എന്റ്‌റെ പേര് പറഞ്ഞു.. അപ്പോള്‍ അടുത്ത ചോദ്യം ‘എന്ത് ചെയ്യുന്നു ? സിനിമാ സംവിധായകനാണ് എന്ന എന്റ്‌റെ മറുപടിയില്‍, ഒരു പുച്ഛ ഭാവത്തോടെ, അദ്ദേഹം ‘ഓ ഞാനീ സിനിമായോന്നും കാണാറില്ല കേട്ടോ.. അറു ബോറന്‍ പരിപാടിയാണേ.. രണ്ട് രണ്ടര മണിക്കൂറ് മനുഷ്യന്റ്‌റെ സമയം മെനക്കെടുത്താന്‍.. ഞാന്‍ ഈ സാധനം കാണത്തേയില്ല” ഒറ്റ ശ്വാസത്തില്‍ പുളളി പറഞ്ഞ് നിര്‍ത്തി.. ഞാന്‍ ചിരിച്ചു… ഭാഷാ ശൈലിയില്‍ ആള് കോട്ടയം കാരനാണെന്ന് മനസ്സിലായി…അമേരിക്കയിലേക്കുളള യാത്രയാണ്.. മുപ്പത് വര്‍ഷമായി അവിടെയാണ്, ഭാര്യ നഴ്‌സാണ് വിവാഹ ശേഷം അവരോടൊപ്പം പോയതാണ്… ഇത്രയും രണ്ട് ശ്വാസത്തില്‍ അച്ചായന്‍ പറഞ്ഞു…അമേരിക്കയില്‍ എന്ത് ചെയ്യുന്നു എന്ന എന്റെ ചോദ്യത്തിന്, അര ശ്വാസത്തില്‍ പുളളിയുടെ മറുപടി -ഫിനാന്‍സ് കണ്‍സള്‍ട്ടെന്റ്…ഇതിന് മാത്രം സാമ്പത്തിക കണ്‍സള്‍ട്ടന്റ്‌റ് മാര്‍ അമേരിക്കയിലേ കാണൂ.. കാരണം ഞാനവിടെ പോയപ്പോള്‍ മിക്കവരും കണ്‍സള്‍ട്ടുമാരാണ്… അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ വീണ്ടും പുളളിക്കാരന്‍.. വിടാന്‍ ഭാവമില്ല.. ഞാന്‍ സിനിമ കാണാറില്ല കേട്ടോ.. ഒന്നും തോന്നരുത്… ഞാന്‍ പറഞ്ഞു എനിക്കെന്ത് തോന്നാന്‍.. സിനിമ കാണാത്തത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ.. എന്റെ മറുപടി ആശാന് അങ്ങ് ബോധിച്ചു… മൂപ്പരുടെ പൊട്ടിച്ചിരിയില്‍ അടുത്ത സോഫയില്‍ ഉറങ്ങികിടന്ന സായ്പ്പ് ഞെട്ടിയുണരുകയും അച്ചായനെ രൂക്ഷമായി നോക്കുകയും ചെയ്തു… ആ ജാള്യത മറക്കാനാണോ എന്തോ, അച്ചായന്‍, ആ അഡാറ് ചോദ്യം എറിഞ്ഞു ”മോഹന്‍ലാല്‍ സുന്ദരനാണോ ??”ഞാന്‍ ഈ ചോദ്യം പ്രതീക്ഷിച്ചില്ല…സാഹചര്യവുമായി ഒട്ടും ഇണങ്ങാത്ത ചോദ്യം.. സിനിമ കാണാത്ത സിനിമാക്കാരെ പുച്ഛത്തോടെ കാണുന്ന മാന്യദേഹം വീണ്ടും ചോദിച്ചു അതേ ചോദം..”മോഹന്‍ലാല്‍ സുന്ദരനാണോ ?..മമ്മൂട്ടിയുടെ കാര്യത്തില്‍ പുളളിക്ക് വലിയ സംശയമില്ലെന്ന് തോന്നി…ഞാന്‍ പറഞ്ഞു മോഹന്‍ലാല്‍ സുന്ദരനാണ്.. കൂടുതല്‍ സംഭാഷണത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ദൈവദൂതനെ പോലെ മനോജ് കെ ജയന്‍ അവിടെ വന്നു.. ഞങ്ങള്‍ ഒരുമിച്ചാണ് പോകുന്നത്… അച്ചായനോട് കൈ വീശി , മനോജിനൊപ്പം ഞാന്‍ എസ്‌ക്കേപ്പായി…പക്ഷെ ആ ചോദ്യം വീണ്ടും മനസ്സിലേക്ക് വന്നു… മോഹന്‍ ലാല്‍ സുന്ദരനാണോ…അതെ അദ്ദേഹം സുന്ദരനാണ്… മോഹന്‍ലാലിന്റെ സ്വഭാവം അദ്ദേഹത്തെ കൂടുതല്‍ സുന്ദരനാക്കുന്നു… എന്റെ അനുഭവം അതാണ് എന്നെ മനസ്സിലാക്കി തന്നത്..

മോഹന്‍ലാലിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ ലാളിത്യം തന്നെയാണ്, വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.. തെളിവ് എന്ന എന്റെ സിനിമയുടെ ട്രെയിലര്‍ അവതരിപ്പിക്കാന്‍ മോഹന്‍ ലാല്‍ വേണമെന്നുളളത് എന്റെ മാത്രം ആഗ്രഹമല്ലായിരുന്നു നിര്‍മ്മാതാവ് പ്രേംകുമാറിന്റെ സഹപാഠിയുമായിരുന്നു ലാലേട്ടന്‍…അതിനേക്കാളുമുപരി തിരകഥാകൃത്ത് ചെറിയാന്‍ കല്പകവാടിയുമായി അദ്ദേഹത്തിന് സഹോദര തുല്ല്യമായ ബന്ധമാണുളളത്…ഞാനും ചെറിയാച്ചനും കൂടി ലാലേട്ടനെ കാണാന്‍ സംവിധായകന്‍ സിദ്ദീഖിന്റെ ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ചെന്നു…വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു ഞങ്ങള്‍ക്കവിടെ കിട്ടിയത്…അടുപ്പമുളളവരുടെ ലൊക്കേഷനില്‍ മാത്രമേ ഞാന്‍ പോകാറുള്ളൂ..സിദ്ദീക്ക് ഇക്കയുടെ ലൊക്കേഷന്‍ എനിക്ക് സ്വന്തം പോലെയാണ്..ഞാന്‍ ജ്യേഷ്ഠ സഹോദര സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് സിദ്ദീക്ക് ഇക്ക..ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോള്‍ രണ്ട് പേരും സന്തോഷത്തോടെ സമ്മതിച്ചു..ലാലേട്ടന്‍ പറഞ്ഞത് ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല…”നമ്മുക്ക് സിദ്ദീക്കിന്റെ വീട്ടില്‍ വെച്ച് നടത്താം എന്ന് വേണമെന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി” ഒരുപാട് സന്തോഷം തോന്നിയ നിമിഷം.

പറഞ്ഞത് പോലെ തന്നെ സിദ്ദീക്കയുടെ വീട്ടില്‍ വെച്ച് ലളിതമായി തെളിവിന്റെ ട്രെയിലര്‍ ലാലേട്ടന്‍ ലോഞ്ച് ചെയ്തു..ഞങ്ങള്‍ക്ക് വേണ്ടി ഉച്ച മുതല്‍ അദ്ദേഹം കാത്തിരുന്നു…ഞങ്ങളെ ഒരു നിമിഷം പോലും കാത്ത് നിര്‍ത്താതെ പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം ട്രെയിലര്‍ അവതരിപ്പിച്ചു…ചെറിയ കാര്യങ്ങളില്‍ പോലും സമയ നിഷ്ഠ അദ്ദേഹം സൂക്ഷിച്ചു…എല്ലാവരുടേയും സമയം വിലപ്പെട്ടതാണ് എന്ന വലിയ ഒരു സന്ദേശം അത് വഴി അദ്ദേഹം പകര്‍ന്നു തന്നു..അദ്ദേഹത്തിന് വേണെമെങ്കില്‍ കാരവാനിന്റെ പുറത്ത് ഞങ്ങളെ കാത്ത് നിര്‍ത്തിക്കാമായിരുന്നു..അവിടെയാണ് ഒരു മനുഷ്യന്റെ സംസ്‌ക്കാരം നമ്മുക്ക് മാതൃകയാകുന്നത്…പ്രേം നസീറും ജഗതീ ശ്രീകുമാറും,പുതു തലമുറയിലെ കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും വിനയാന്വിതരാണ് എന്നും കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നു”.