“ഹേമ മാലിനിയെ ആഗ്രഹിച്ചിരുന്നു, അതേ കുടുംബത്തിൽ നിന്ന് മധു മാഡത്തെ കിട്ടി”; ഇന്ദ്രൻസ്

','

' ); } ?>

മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസും പ്രശസ്ത തെന്നിന്ത്യൻ താരം മധുബാലയും ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ഇന്ദ്രൻസ് പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിൽ മധുബാല തന്റെ നായികയായി എത്തുന്നതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന ആശങ്കകളാണ് താരം വേദിയിൽ തുറന്നുപറഞ്ഞത്.

തനിക്കൊപ്പം അഭിനയിക്കാൻ പല മുൻനിര നായികമാരും തയ്യാറാകാതിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നുവെന്ന് ഇന്ദ്രൻസ് വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ, ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിലേക്ക് മധുബാലയെ സമീപിക്കുമ്പോൾ താനാണ് ചിത്രത്തിലെ നായകൻ എന്ന കാര്യം അവരോട് പറയരുതെന്ന് അണിയറപ്രവർത്തകരോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് വരെ താൻ ചിന്തിച്ചിരുന്നതായി ഇന്ദ്രൻസ് ചിരിയോടെ ഓർത്തെടുത്തു. മധുബാലയെപ്പോലൊരു വലിയ താരം തനിക്കൊപ്പം അഭിനയിക്കാൻ സമ്മതിക്കുമോ എന്ന ഭയമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മധുബാല മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് ‘ചിന്ന ചിന്ന ആസൈ’. ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും അതിനുമുമ്പ് റിലീസ് ചെയ്ത ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

”സിനിമകള്‍ കുറേ ചെയ്യുമെങ്കിലും ഇതുപോലെ ജീവനുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടാകും. അത് സംഭവിക്കുന്നത് വരെ ഭയങ്കര ആധിയാണ്. വര്‍ഷ വന്ന് ഇതിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്ക് നല്ല ഇഷ്ടമായി. വേറൊന്നും ചോദിക്കാതെ ഞാന്‍ റെഡി പറഞ്ഞു. അന്നും മധു മാഡമിന്റെ പേര് പറഞ്ഞിരുന്നു. ആരാണ് മാധവന്‍ മാഷ് എന്ന് ചോദിച്ചാല്‍ പേര് പറയല്ലേ, തീരുമാനിച്ചില്ല എന്നേ പറയാവൂ എന്ന് പറയണമെന്നുണ്ടായിരുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വിളിച്ച് അന്വേഷിക്കും, അത് ഇവിടെ കോമഡിയൊക്കെ ചെയ്യുന്ന ഒരുത്തനാണെന്ന് പറഞ്ഞാല്‍ അവര്‍ വിട്ടു പോയേക്കും. അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും പോകും” എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

”എനിക്ക് ചില സിനിമകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളോട് വലിയ ആര്‍ട്ടിസ്റ്റിന്റെ പേര് പറയും. അവസാനം ആകുമ്പോള്‍ അവരെയൊന്നും കിട്ടാതാകും. നമുക്ക് നമ്മുടെ കഥാപാത്രം നോക്കിയാല്‍ മതി. എങ്കിലും അതൊരു ആധിയായി കിടക്കും. ഇത് മധു മാഡം സമ്മതിച്ചു, ഇഷ്ടമായി എന്ന് വര്‍ഷ വന്ന് പറഞ്ഞു. ഞാനും ആ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകുമ്പോഴും ഒരാഴ്ച നീളുമ്പോഴും എനിക്ക് വെപ്രാളമാണ്. എങ്ങാനും അവര്‍ മാറിപ്പോയാല്‍ പിന്നെ ആരെങ്കിലും ആയിരിക്കും വരിക. അത് സിനിമയുടെ വിജയത്തേയും ബാധിക്കും. അതിനാല്‍ ഞാന്‍ ആധി പിടിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല. മധു മാഡം വന്നു. അതില്‍ വളരെ സന്തോഷമുണ്ട്. 19-ാം തിയ്യതിയ്ക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ്.” എന്നും അദ്ദേഹം പറയുന്നു.

അതേസമയം തുടക്കം കാലം മുതല്‍ നായകനായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചും ഇന്ദ്രന്‍സ് പറയുന്നുണ്ട്. അന്ന് ഹേമ മാലിനിയുടെ നായകനായി അഭിനയിക്കണമെന്നായിരുന്നു ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്.

”ഹേമ മാലിനിയെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. ആ കുടുംബത്തില്‍ നിന്നു തന്നെയാണ് മധു മാഡത്തെ കിട്ടിയത്. ആഗ്രഹിച്ചിരുന്ന പലതും പറഞ്ഞിരുന്നില്ല. അങ്ങനൊരു കോലത്തിലാണ് അതൊക്കെ ആഗ്രഹിച്ചത്. ഇപ്പോഴും കോലത്തിലൊന്നും മാറ്റം വന്നിട്ടില്ല. പക്ഷെ, തലമുറ മാറിയപ്പോള്‍ ഞാന്‍ അവര്‍ക്ക് പാകമാകുന്ന ആളായി. വിട്ടു പോകാതെ, ഓരം ചേര്‍ന്നു നില്‍ക്കാതെ നീന്തിയതു കൊണ്ട് മാറിയ തലമുറ തന്ന സമ്മാനമായിരിക്കും” താരം പറയുന്നു.