‘ഔദ്യോഗിക പദവികളെ ഏത് ഫാന്‍സും ബഹുമാനിച്ചെ പറ്റു, മോഹന്‍ലാല്‍ ആരാധകരെ നിയന്ത്രിച്ചില്ല’- വിമര്‍ശിച്ച് ഹരീഷ് പേരടി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒന്നിച്ചെത്തിയ ഒരു ചടങ്ങില്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചതും മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് വിധേയനായതും വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ആര്‍പ്പുവിളിച്ച ആരാധകരെ മോഹന്‍ലാല്‍ നിയന്ത്രിച്ചില്ലെന്നാണ് വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു. അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ ഏത് ഫാന്‍സും ബഹുമാനിച്ചെ പറ്റൂ’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു … അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മന്‍ ചാണ്ടിയായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാന്‍സും ബഹുമാനിച്ചെ പറ്റു…. അതല്ലെങ്കില്‍ ജനാധിപത്യ രീതിയിലൂടെ അവര്‍ക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം… ലോക സിനിമയിലെ നല്ല പത്ത് നടന്‍മാരില്‍ ഒരാളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടന്‍ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് … എന്റെ ഈ പോസ്റ്റിന് ഫാന്‍സിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു… ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോള്‍ നിങ്ങളുടെ പൂച്ചെണ്ടുകള്‍ ഞാന്‍ ഏറ്റു വാങ്ങിയിട്ടുണ്ട് … അതിന് നന്ദിയും പറയുന്നു …എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും…

മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബഹുമാനം നല്‍കാതെയുള്ള ഫാന്‍സിന്റെ പെരുമാറ്റം ശരിയായില്ല എന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അതേസമയം പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു നടന്‍ മോഹന്‍ലാല്‍ വേദിയില്‍ പ്രസംഗിച്ചത്.