സിനിമാ, സീരിയല്‍ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്

 

സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സിനിമാ, സീരിയല്‍ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം തളര്‍ന്നുപോയ സിനിമാ മേഖല തിയേറ്ററുകള്‍ തുറന്നതോടെ ഒന്ന് സജീവമാകുന്നതിനിടെയാണ് കോവിഡ് വീണ്ടും വില്ലനായെത്തിയത്. പകുതി പ്രേക്ഷകരുമായി തിയേറ്ററുകള്‍ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായപ്പോഴും സിനിമാ വ്യവസായം നിലയ്ക്കരുതെന്ന് കരുതിയാണ് തിയേറ്റര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ സഹകരിച്ചത്. വന്‍ പ്രൊജക്റ്റുകള്‍ ഉള്‍പ്പെടെ റിലീസിന് സാധിക്കാതെ നീണ്ടുപോകുമ്പോള്‍ സിനിമാ മേഖലയാകെ വീണ്ടും അനിശ്ചിതത്വിലേക്ക് നീങ്ങുകയാണ്.


ചിത്രീകരണം തുടങ്ങിയ പല സിനിമകളും നിര്‍ത്തി വെക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നേരത്തെ റിലീസ് ചെയ്ത പല സിനിമകളും മാറ്റി വെയ്‌ക്കേണ്ട അവസ്ഥയും വന്നു. വലിയ സെറ്റുകള്‍ ഉള്‍പ്പെടെയൊരുക്കി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ മാറ്റിവെയ്ക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമാകും ഉണ്ടാക്കുക. ചിത്രീകരണം കഴിഞ്ഞ സിനിമകളാകട്ടെ എന്ന് റിലീസ് ചെയ്യാനാകുമെന്നറിയാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ചെറിയ സിനിമകളെല്ലാം തന്നെ റിലീസ് നീളുകയാണെങ്കില്‍ ഒ.ടി.ടിയിലേക്ക് വഴി മാറാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

 

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രിഅറിയിച്ചു. സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം. സാമൂഹ്യ അക്കലം പാലിക്കാന്‍ കഴിയാത്ത മറ്റ് പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ചൊവ്വ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കൂടി അധികച്ചുമതല നല്‍കും. ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ എമര്‍ജന്‍സി സ്റ്റിക്കര്‍ പതിപ്പിക്കണം. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ പതിപ്പിക്കണം. ചന്തകളില്‍ കച്ചവടക്കാര്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് ഡെലിവറില്‍ ബോയ്‌സിനെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.