‘ഈശോ’ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപണം

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപണം. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ രജിസ്റ്ററേഷന്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ചട്ടം. എന്നാല്‍ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികള്‍ പറയുന്നത്. എക്‌സ്‌ക്യൂട്ടിവ് കമ്മറ്റി കൂടിയ ശേഷം മാത്രമേ ചിത്രത്തിന്റെ രജിസ്റ്ററേഷന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു ഈ മാസം അവസാനം മാത്രമായിരിക്കും ഇനി ഒരു എക്‌സ്‌ക്യൂട്ടിവ് യോഗം ചേരുകയുള്ളു.

ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നു ചില ക്രിസ്ത്യന്‍ സംഘടനകളും വൈദികകരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നാദിര്‍ഷ വിശദീകരണവുമായി രംഗത്ത് വന്നത്. അതേസമയം, സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ തിരക്കഥാകൃത്ത് സുനീഷ് വാരനാടും രംഗത്തെത്തിയിരുന്നു. സുനീഷ് കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിര്‍ഷിക്ക സംവിധാനം ചെയ്ത ‘ഈശോ’ എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. ‘ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകന്‍ നാദിര്‍ഷിക്കയ്‌ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നല്‍കുന്നു’ സുനീഷ് പറയുന്നു. . അന്നൗണ്‍സ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്‌നം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.