ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊര്‍ന്നുപോകുന്ന ഒന്നാണ് വിശ്വാസമെങ്കില്‍ അത് വിശ്വാസം അല്ല,  പ്രഹസനമാണ് ‘ഈശോ’ വിഷയത്തില്‍ ജിതിന്‍

ജയസൂര്യ നായകനാകുന്ന ഈശോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.ചിത്രത്തിന്റെ പേര് മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം.എന്നാല്‍ അതിനെതിരെ സംവിധായകന്‍ നാദിര്‍ഷ രംഗത്തെത്തിയിരുന്നു.സിനിമയുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നാദിര്‍ഷയുടെ വിശദീകരണം.

അതേസമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന്‍ കുടുതല്‍ പേരേയും ചൊടിപ്പിച്ചത്.എന്നാല്‍ അത് മാറ്റാമെന്നും നാദിര്‍ഷ പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ പറഞ്ഞിരുന്നു .ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണമറിയിച്ചി രംഗത്തെത്തിയിരിക്കുകയാണ് ജിതിന്‍ കെ ജേക്കബ്.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജിതിന്റെ പ്രതികരണം.

കുറെ അന്തം ക്രിസ്ത്യാനികള്‍ നദിര്‍ഷായെ തെറിവിളിക്കുക ആണ്. നാദിര്‍ഷാ ഒക്കെ എത്രയോ പതിറ്റാണ്ടുകളായി കലാരംഗത്ത് ഉള്ളതാണ്. അദ്ദേഹം എന്തെങ്കിലും അജണ്ടകള്‍ വെച്ചാണ് സിനിമ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. മനുഷ്യരെ നന്നായി ചിരിപ്പിക്കാന്‍ അറിയാം അദ്ദേഹത്തിന്.അല്ലെങ്കില്‍ തന്നെ ഒരു സിനിമയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കര്‍ത്താവായ യേശു ക്രിസ്തുവിന് എന്ത് സംഭവിക്കാന്‍ ആണെന്നും ആരെങ്കിലും ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊര്‍ന്നുപോകുന്ന ഒന്നാണ് ഈ വിശ്വാസം എങ്കില്‍ അത് വിശ്വാസം അല്ല, വെറും പ്രഹസനം മാത്രന്നെന്നും ജിതിന്‍ കുറിച്ചു.

 ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

കുമാരാ.. അനക്ക് ഈ ഇടയായി കുറച്ച് വര്‍ഗീയത കൂടണിണ്ട്’.മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനെ പറയൂള്ളൂ, ‘എങ്കില്‍ നാടകത്തിന്റെ പേര് മാറ്റേണ്ടി വരും ദുഷ്യന്തന്റെ സുന്നത്ത് കല്യാണം ‘കൌണ്ടറുകളുടെ പൂരം.. ഈ സീന്‍ കണ്ട് പൊട്ടിച്ചിരിക്കാത്ത മലയാളി ഉണ്ടോ..
പക്ഷെ ഇനിയൊരു കാലത്ത് മലയാള സിനിമയില്‍ നിന്ന് ഇതുപോലൊരു സീന്‍ ഉണ്ടാകില്ല. കാരണം തമാശയില്‍ പോലും വികാരം വൃണപ്പെടുന്നവരായി മാറി മലയാളി.മലയാള സിനിമയില്‍ ഇപ്പോള്‍ വെളുപ്പിക്കലുകളുടെ കാലമാണ്. ഒരു ഭാഗത്തെ വിഷയങ്ങള്‍ മാത്രം കാണുമ്പോള്‍ വാ തുറക്കുന്ന സിനിമക്കാര്‍.. കലാകാരന്മാര്‍ എന്നത് മറന്ന് രാഷ്ട്രീയ – മത അടിമകളായി മാറി ഏറെപ്പേരും. ഇരട്ടത്താപ്പുകള്‍ കാണുമ്പോള്‍ മറുവിഭാഗവും സ്വഭാവികമായും പ്രതികരിക്കും.വിമര്‍ശനവും, ട്രോളും എല്ലാവരെയും കുറിച്ച് ആകുമ്പോള്‍ അത് ആസ്വദിക്കാന്‍ കഴിയും. പക്ഷെ അജണ്ടകള്‍ വെച്ച് ഒരു കലാരൂപത്തെ അവതരിപ്പിക്കുമ്പോള്‍ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാന്‍ കഴിയുകയുമില്ലല്ലോ..

ഇപ്പോള്‍ കുറെ അന്തം ക്രിസ്ത്യാനികള്‍ നദിര്‍ഷായെ തെറിവിളിക്കുക ആണ്. നാദിര്‍ഷാ ഒക്കെ എത്രയോ പതിറ്റാണ്ടുകളായി കലാരംഗത്ത് ഉള്ളതാണ്. അദ്ദേഹം എന്തെങ്കിലും അജണ്ടകള്‍ വെച്ചാണ് സിനിമ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിട്ടില്ല. മനുഷ്യരെ നന്നായി ചിരിപ്പിക്കാന്‍ അറിയാം അദ്ദേഹത്തിന്.അല്ലെങ്കില്‍ തന്നെ ഒരു സിനിമയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കര്‍ത്താവായ യേശു ക്രിസ്തുവിന് എന്ത് സംഭവിക്കാന്‍ ആണ്? ആരെങ്കിലും ചീത്തവിളിച്ചാലോ, ട്രോളിയാലോ ഊര്‍ന്നുപോകുന്ന ഒന്നാണ് ഈ വിശ്വാസം എങ്കില്‍ അത് വിശ്വാസം അല്ല, വെറും പ്രഹസനം മാത്രം.അന്തം ക്രിസ്ത്യാനികളുടെ ഈ ആവേശം ഒന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ കണ്ടില്ലല്ലോ? അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കെടുക്കാനും ആരും ഇല്ലായിരുന്നു. ഇപ്പോള്‍ സിനിമയുടെ പേരും പറഞ്ഞ് ബഹളം ഉണ്ടാക്കുന്ന വൈദികരുടെയൊക്കെ വായില്‍ പഴമായിരുന്നു അന്ന്.സൗമ്യ സന്തോഷിനെ കേരളം മനഃപൂര്‍വം അവഗണിച്ചപ്പോള്‍ ഒരു അന്തം ക്രിസ്ത്യാനിക്കും, വൈദികര്‍ക്കും പൊള്ളിയില്ലല്ലോ. മതതീവ്രവാദികളെ പേടിച്ചു അനുശോചന പോസ്റ്റ് മുക്കിയ രാഷ്ട്രീയ നേതാക്കളൊക്കെ അത് കഴിഞ്ഞും അരമനകള്‍ കയറി നിരങ്ങിയില്ലേ? എന്തേ അപ്പോഴൊന്നും നാക്ക് പൊങ്ങിയില്ല?കേരളത്തിലെ ക്രിസ്തീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതാണോ? ജോസഫ് മാഷിന്റെ വിഷയത്തിലും, സൗമ്യയുടെ രക്തസാക്ഷിത്വത്തിലും ഇസ്ലാമിക തീവ്രവാദികളെയും, അവര്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളെയും പേടിച്ച് മിണ്ടാതിരുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ കിടന്ന് ഈ ബഹളം വെക്കുന്നത്.അന്തം ക്രിസ്ത്യാനികള്‍ക്ക് അത്രയ്ക്ക് പൊട്ടി ഒലിക്കുന്നു എങ്കില്‍ ഇതേപോലെ ഒരു കലാരൂപം സൃഷ്ടിക്ക്.ഇതുപോലുള്ള അന്തങ്ങളെ സൃഷ്ടിക്കുന്നത് ഇവിടുത്തെ സിനിമക്കാരും, മാധ്യമ പ്രവര്‍ത്തകരും തന്നെയാണ്. ഇത് ഇനിയും കൂടത്തെ ഉള്ളൂ. എന്തിനും ഏതിനും മതം കാണാന്‍ തുടങ്ങിയിരിക്കുന്നു മലയാളി. അങ്ങനെ ആക്കി എടുത്തതാണ് മലയാളി സമൂഹത്തെ..
വോട്ട് ബാങ്ക് രാഷ്ട്രീയക്കാരും അതിന് ആകുന്നത്ര വെള്ളവും വളവും നല്‍കിയിട്ടുമുണ്ട്.
ഇതൊക്കെ ഉണ്ടാക്കിവെക്കുന്ന ഇരട്ടതാപ്പ് രാജപ്പന്മാര്‍ കേരളീയ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം എത്ര വലുതാണ് എന്നോര്‍ക്കണം. ഒന്നെങ്കില്‍ എല്ലാവരെയും ട്രോളണം, വിമര്‍ശിക്കണം, അതല്ലാതെ ഒരു വശത്ത് വെളുപ്പിക്കലും, കണ്ണടച്ച് ഇരുട്ടാക്കലും മറു വശത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും കാണിച്ചാല്‍ ഇനിയുള്ള കാലത്ത് ഒരു സിനിമ ഇറക്കണം എങ്കില്‍ ആദ്യം ഓരോ മതത്തിലെയും അന്തങ്ങളുടെ അനുവാദം വാങ്ങേണ്ടി വരും.