‘ദൃശ്യം 2’ പിറന്ന വഴി വിശദീകരിച്ച് ജീത്തുജോസഫ്

ദൃശ്യം 2 വിനെ കുറിച്ചുള്ള ആലോചനകളില്‍ നിന്നും സിനിമയിലേക്കെത്തിയ സംഭവങ്ങള്‍ വിവരിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ചിത്രമുണ്ടായതുമെല്ലാം എങ്ങനെയെന്ന് വിശദീകരിച്ചത്. ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിനെ കുറിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമെല്ലാം മുന്‍പേ പറഞ്ഞിരുന്നെങ്കിലും അത് അന്നൊന്നും തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീത്തു ജോസഫിന്റെ വാക്കുകളിലൂടെ…’2015 മുതല്‍ ഇതിനെ കുറിച്ചാലോചിച്ചിരുന്നു. ഏഴുമാസം മുന്‍പാണ് ഇതൊരു ഫ്രെയിം ആയത്. ഒടിയന്റെ സമയത്ത് ഈ കാര്യം ലാലേട്ടനോട് സൂചിപ്പിച്ചിരുന്നു.സെക്കന്റ് പാര്‍ട്ട് ചെയ്യാന്‍ വേണ്ടിയൊരു സിനിമ എന്ന രീതിയില്‍ ചെയ്യരുതെന്ന് ലാലേട്ടനും ആന്റണിക്കും എനിക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതേ സമയം റാമിന്റെ സമയത്താണ് രണ്ടാം ഭാഗത്തിന്റെ കഥ ആന്റണിയോടും ലാലേട്ടനേടും പറയുന്നത്. കേട്ട ഉടനെ അന്ന് പ്രഖ്യാപിക്കാമെന്ന് ആന്റണി പറഞ്ഞെങ്കിലും, തിരക്കഥ എഴുതിയിട്ട് മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആന്റണി സമ്മതിച്ചു. റാം പാതിവഴിയില്‍ നില്‍ക്കെ ലോക്ക് ഡൗണ്‍ സമയത്താണ് ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ഫസ്റ്റ് ഡ്രാഫ്റ്റ് കഴിഞ്ഞയുടന്‍ ഈ സിനിമയുടെ രണ്ടാം ഭാഗം ചെയ്യേണ്ടെന്ന് പറഞ്ഞവര്‍ക്ക് ആദ്യം അയച്ചു കൊടുത്തു. അവരെല്ലാം ഈ കഥയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞു. അവരെല്ലാം പറഞ്ഞതിന് ശേഷമാണ് സെക്കന്റ് ഡ്രാഫ്റ്റ് ആന്റണിക്കും ലാലേട്ടനും അയച്ചുകൊടുത്തത്. അപ്പോള്‍ ലാലേട്ടനും ആന്റണിയും ചില സംശയങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഞാന്‍ ഉത്തരം കൊടുത്തു. ഫാമിലി ഡ്രാമയായിട്ടാണ് ആദ്യ സിനിമ ഇറങ്ങിയിട്ടുള്ളത് അതേ രീതി തന്നെയാണ് രണ്ടാം ഭാഗത്തിലും ഉണ്ടാവുക. ജീത്തു പറയുന്നു.