
ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായ ‘വരവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടൻ ദീപക് പറമ്പോൽ. അപകടത്തിൽ ഭാഗ്യം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് ദീപക് പറയുന്നു. റെഡ് എഫം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സിനിമയിലെ ഒരു സീക്വൻസ് ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് മറിഞ്ഞു പോയി. എന്തോ ഒരു ഭാഗ്യത്തിന് രക്ഷപ്പെട്ടതാണെന്നാണ് ആ വിഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായ കാര്യം. അല്ലെങ്കിൽ ഞാൻ തട്ടി പോകണ്ടതായിരുന്നു. ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുവായിരുന്നു. വളയ്ക്കുന്ന സമയത്ത് ജീപ്പ് മറിഞ്ഞ് പോയതാണ്. ആർക്കും ഗുരുതരമായ പരിക്കൊന്നും പറ്റിയിരുന്നില്ല. ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ ദൈവം സഹായിച്ച് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. ശരിക്കും എന്റെ തല പോയി ഇടിക്കണ്ടതായിരുന്നു. മറിയുന്ന സമയത്ത് എവിടെയോ ഒരു സ്ലോ മോഷൻ കിട്ടിയ പോലെ എനിക്ക് തോന്നി. ആ സമയത്ത് ഞാൻ ചാടി.
എന്റെ കാലിന്റെ മുട്ടും കയ്യും ചെറുതായി മുറിഞ്ഞു അത്രയേ ഉണ്ടായുള്ളൂ. ജീപ്പ് നല്ല സ്പീഡിൽ ആണ് മറിഞ്ഞത്. ആ മറിയുന്ന സമയത്ത്, എനിക്കെന്തോ… ചിലപ്പോൾ നമ്മൾ രക്ഷപ്പെടാൻ വേണ്ടിയിട്ട് വന്ന ഒരു തോന്നൽ ആയിരിക്കാം. അല്ലെങ്കിൽ ശരിക്കും എന്റെ തല ഇടിക്കേണ്ടതായിരുന്നു”.- ദീപക് പറഞ്ഞു.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ദീപക് എത്തുന്നുണ്ട്. ജൂലൈ 16-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.