
പുതിയ കാലത്തെ സിനിമകള്‍ കാണുമ്പോള്‍ അതുപോലെയുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ കൊതിച്ചിട്ടുണ്ടെന്ന് നടി ബീന ആന്റണി. കുമ്പളങ്ങി നൈറ്റ്സും മഹേഷിന്റെ പ്രതികാരവുമൊക്കെ തനിക്ക് കൊതിയായിരുന്നുവെന്നും, ഇപ്പോഴത്തെ സിനിമയില്‍ സാധാരണ ചെയ്യുന്നത് പോലെ പെരുമാറിയാല്‍ മതിയെന്നും ബീന ആന്റണി പറഞ്ഞു.
”ഇപ്പോള്‍ കറക്ട് ടൈമാണ്. ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്നും സിനിമയിലേക്ക് തിരികെ വരണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഇത് കണ്ടിട്ട് ആരെങ്കിലുമൊക്കെ വിളിക്കട്ടെ. അഭിനയം എപ്പോഴും ഒന്ന് തന്നെയാണ്. പിന്നെ ഇപ്പോഴത്തെ സിനിമയില്‍ സാധാരണ ചെയ്യുന്നത് പോലെ പെരുമാറിയാല്‍ മതി. അതില്‍ അഭിനയമില്ല, ബിഹേവിങ് മാത്രമേയുള്ളൂ.” ബീന ആന്റണി പറഞ്ഞു.
”ഓരോ പടങ്ങള്‍ കാണുമ്പോള്‍ എനിക്ക് കൊതിയാവുമായിരുന്നു. കുമ്പളങ്ങി നൈറ്റ്സും മഹേഷിന്റെ പ്രതികാരവുമൊക്കെ എനിക്ക് കൊതിയായിരുന്നു. ഈശ്വരാ ഇത്രയും നാച്വറലായി അഭിനയിക്കാന്‍ സാധിക്കുന്ന കഥാപാത്രം കിട്ടിയിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. ഇത് സിങ്ക് സൗണ്ടും ആയതിനാല്‍ ഭയങ്കര രസമായിരുന്നു. ആ സ്പോട്ടില്‍ എന്ത് ഫീല്‍ ചെയ്യുന്നുവോ അതു പോലെ തന്നെ ചെയ്യുകയായിരുന്നു. അതും ഒരു ഭാഗ്യം. എല്ലാം കൊണ്ടും ദൈവം അനുഗ്രഹിച്ചതുപോലെ’.
ഇത് എല്ലാവര്ക്കും ഒരു തിരിച്ചറിവാകട്ടെ. ഈയ്യടുത്ത് സ്വാസികയൊക്കെ സംസാരിച്ചിരുന്നു. അവള് എന്റെ പേര് എടുത്ത് പറയുകയും ചെയ്തിരുന്നു. ബീനചേച്ചിയൊന്നും എന്തുകൊണ്ട് സിനിമയിലേക്ക് വരുന്നില്ലെന്ന്. ഒരുപാട് പേര് തിരിച്ചുവന്നു. മഞ്ജു പിള്ളയൊക്കെ കണ്ടില്ലേ. അതുപോലൊരു തിരിച്ചുവരവ് നടക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.” ബീന ആന്റണി കൂട്ടിച്ചേർത്തു.
ബാലനിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരികെ വന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ബീന ആന്റണി. ബാലന്റെ ആദ്യ ഷോയ്ക്ക് ശേഷം കയ്യടി നേടുന്ന പ്രകടനങ്ങളിലൊന്ന് ബീന ആന്റണിയുടേതായിരുന്നു. സിരീയല്‍ രംഗത്ത് സജീവമായ ബീന ആന്റണി നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ബിഗ് സ്ക്രീനിലേക്ക് തിരികെ വരുന്നത്.