യന്തിരന്‍’ മോഷണം: ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

”യന്തിരന്‍’ കഥ മേഷ്ടിച്ചതാണെന്ന കേസില്‍ സംവിധായകന്‍ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മൂര്‍ മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2010 ലാണ് ‘യന്തിരന്‍’ പുറത്തിറങ്ങിയത്. 2018 ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ഐശ്വര്യ റായിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. തന്റെ കഥ കോപ്പിയടിച്ചാണ് ‘യന്തിരന്‍’ സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരനായ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.

തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 1996 ല്‍ തമിഴ് മാസികയായ ഉദയത്തില്‍ അരൂര്‍ എഴുതിയ ജുഗിബ എന്ന കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി. 2007ല്‍ ഇതേ നോവല്‍ തന്നെ മറ്റൊരു മാസികയില്‍ കൂടി പ്രസിദ്ധീകരിച്ചിരുന്നു. ഐപിസി സെക്ഷന്‍ 420 പ്രകാരം വഞ്ചനാക്കുറ്റത്തിനും മറ്റ് കോപ്പിറൈറ്റ് ചട്ടങ്ങളുടെ ലംഘനത്തിനുമാണ് അരൂര്‍ പരാതി നല്‍കിയിരിക്കുന്നത്.