മോദിക്കൊപ്പം സെല്‍ഫിയെടുക്കാം, പിന്തുണക്കാന്‍ ആരുമില്ല, താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വിവേക് ഒബ്രോയി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നേരിട്ട വിമര്‍ശനങ്ങളില്‍ ബോളിവുഡില്‍നിന്ന് ആരും തന്നെ പിന്തുണച്ചിട്ടില്ലെന്ന് നടന്‍ വിവേക് ഒബ്രോയി. പ്രധാനമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എളുപ്പമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രത്തെ പിന്തുണക്കാന്‍ ആരുമില്ലെന്നും വിവേക് ഒബ്രോയി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഒബ്രോയി ഇക്കാര്യം വ്യക്തമാക്കിയത്.

വിവേകിന്റെ വാക്കുകള്‍

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫി എടുക്കുകയും എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഒരു വ്യവസായമെന്ന എന്ന നിലയില്‍ നമ്മളെല്ലാവരും ഐക്യത്തോടെ നില്‍ക്കണം. 600ഓളം കലകാരന്‍മാര്‍ ഒന്നടങ്കം പറയുന്നത് ബിജെപി അധികാരത്തില്‍ വരരുത് എന്നാണ്. ഈ ഐക്യത്തെ ഞാന്‍ ബഹുമാനിക്കുന്നു, അവര്‍ക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും താരം പറഞ്ഞു.

പത്മാവത് സിനിമ സംബന്ധിച്ച വിവാദത്തില്‍ സഞ്ജയ് ബന്‍സാലിക്ക് നമ്മള്‍ എല്ലാവരും ഒന്നിച്ച് പിന്തുണ നല്‍കി. മൈ നെയിം ഈസ് ഖാനും ഇതുപോലെ എല്ലാവരും പിന്തുണച്ചിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പ് സമയത്ത് ഉഡ്താ പഞ്ചാബ് സിനിമ റിലീസ് ചെയ്യുന്നതിന് വിലക്ക് വന്നപ്പോള്‍ അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ പ്രതിഷേധം നടത്തി റിലീസ് നടത്തിയിരുന്നു. അത് ജനാധിപത്യത്തിന്റെ അടയാളമാണ്. എന്നാല്‍ ഞങ്ങളുടെ സിനിമയെ പിന്തുണക്കാന്‍ ആരും എത്തിയില്ല. അവര്‍ ഞങ്ങളുടെ സിനിമയെ വിലക്കാന്‍ ശ്രമിക്കുകയാണെന്നും’ വിവേക് ഒബ്രോയി പറഞ്ഞു.