ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ

വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണത്തെ അപലപിച്ച് താരങ്ങള്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണത്തില്‍ സമൂഹത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ നടി ഗ്രേസ് ആന്റണി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ എന്നാണ് ഗ്രേസ് ആന്റണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

എനിക്കറിയില്ല എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് മനുഷ്യനേക്കാള്‍ വലുതായി പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ
ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുന്നതെന്ന്. പെണ്ണായത് കൊണ്ട് എന്തും ചെയ്യാം എന്നാണോ?. ഇതു അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരനായി വളത്തിയ മാതാപിതാപിതാക്കളുടെ കുറ്റമായേ എനിക്ക് കാണുവാന്‍ പറ്റുന്നുള്ളു. സഹിക്കാന്‍ പറ്റുന്നതിനും അപ്പുറം വിസ്മയസഹിച്ചിട്ടുണ്ടായിരുന്നിരിക്കാം .അവളുടെ മാതാവിന്റെയും സഹോദരന്റെയും വാക്കുകളില്‍ നിന്നുപൊടിയുന്ന ചോരയില്‍നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ.

വിസ്മയയും ഭര്‍ത്താവ് കിരണും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍ നിസ്സാരമായിരുന്നെന്ന് കിരണിന്റെ അച്ഛനും അമ്മയും പറഞ്ഞു. ഇവരുടെ ഇടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ല. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഇരുവരും തമ്മിലുണ്ടായിരുന്നെന്ന് അച്ഛന്‍ സദാശിവന്‍ പിള്ള പറയുന്നു. ഇരുവരും തമ്മില്‍ നല്ല സ്‌നേഹത്തിലായിരുന്നെന്നും തന്റെ മകളെപ്പോലെയാണ് കരുതിയിരുന്നതെന്നും അമ്മ ചന്ദ്രമതിയമ്മയും പറയുന്നു.

സംഭവദിവസം രാത്രി ഭക്ഷണശേഷം രണ്ടുപേരും മുറിയിലേക്കു പോയി. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ബഹളം കേട്ടു. ഞങ്ങള്‍ ഇരുവരും മുകളിലത്തെ നിലയിലെത്തി. വിസ്മയ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് ബഹളംവെച്ചു. നേരം വെളുക്കട്ടെ, ഈ രാത്രിയില്‍ എങ്ങനെയാണ് ഇത്രയും ദൂരം പോകുന്നതെന്ന് കിരണിന്റെ അച്ഛന്‍ ചോദിച്ചു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞു.

തിരികെ ഞങ്ങള്‍ താഴെയെത്തി ഉറങ്ങാന്‍ കിടന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചില്‍ കേട്ടത്. നിലവിളിയായിരുന്നു കിരണിന്റേത്. ചെന്നുനോക്കുമ്പോള്‍ കിരണ്‍ വിസ്മയയുടെ നെഞ്ചില്‍ ശ്വാസം കിട്ടാനായി അമര്‍ത്തുകയായിരുന്നു. കതക് തകര്‍ത്താണ് ശൗചാലയത്തില്‍ കയറിയതെന്ന് ബോധ്യപ്പെട്ടു. വിസ്മയ അബോധാവസ്ഥയിലായിരുന്നെന്നാണ് കരുതിയത്. ബന്ധുവായ രണ്ടുപേരെ വിളിച്ചുവരുത്തി കാറില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെവെച്ചാണ് മരിച്ചതെന്ന് അറിയുന്നത്സദാശിവന്‍ പിള്ളയും ചന്ദ്രമതിയമ്മയും പറയുന്നു.