പിതാവിന്റെ പാര്‍ട്ടി വേണ്ട…യോഗം വിളിച്ച് ആരാധകരോട് വിജയ്

പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു വിജയ് ആരാധകരോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് പിതാവ് എസ്.എ.ചന്ദ്രശേഖറുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് നടന്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചത്. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. അതേസമയം മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പു നല്‍കി.

വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കിയിരുന്നു. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി അഞ്ചു വര്‍ഷമായി വിജയ് മിണ്ടാറില്ലെന്ന് വിജയ്‌യുടെ അമ്മ ശോഭയും വ്യക്തമാക്കിയിരുന്നു.