മലയാള സിനിമയ്ക്ക് അഭിമാനം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി ‘വെയില്‍മരങ്ങള്‍’

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയ്ക്ക് അംഗീകാരം. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രമാണ് ഔട്ട്സ്റ്റാന്റിംഗ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി എത്തിയത്. അതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്‌ലാന്‍ ആണ് ഇത്തവണ ഷാങ്ഹായ് ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ .

2012ല്‍ ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്ന ചിത്രവും ഷാങ്ഹായ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. ഡോ. ബിജുവാണ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുംസംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

ഡോ ബിജു, പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം എന്നിവരാണ് ചിത്രത്തെ പ്രതിനിധീകരിച്ച് ചൈനയിലെത്തിയത്.സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയും ഷാങ്ഹായ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയെ പ്രതിനിധീകരിച്ച് സംവിധായകന്‍ സക്കരിയ മുഹമ്മദ് ഫെസ്റ്റിവലില്‍ പങ്കെടുത്തു.