‘വാരിയംകുന്നന്‍’ വിവാദം തുടരുന്നു


വാരിയംകുന്നന്‍’ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം.ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു ഷാഫി ചാലിയത്തിന്റെ ഫെയിസ്ബുക്ക് പ്രതികരണം. വാരിയന്‍ കുന്നന്റെ വേഷം ഏറ്റടുക്കാന്‍ ഉള്ള ധൈര്യം ഉള്ള ഏത് കലാകാരന്‍ ആണ് ഉള്ളത്.. പറ…’ എന്നയിരുന്നു ഷാഫിയുടെ പോസ്റ്റ് .അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖും രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍ വിവരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് അബുവിനും പൃഥ്വിരാജിനും വാഴപ്പിണ്ടി ജ്യൂസ് നിര്‍ദേശിച്ചായിരുന്നു സിദ്ദീഖിന്റെ പരിഹാസം. വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണണെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടന്‍ പൃഥിരാജിനും സംവിധായകന്‍ ആഷിക് അബുവിനും ഈ ജ്യൂസ് നിര്‍ദ്ദേശിക്കുന്നു. ടി സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുവും പ്രതികരിച്ചിട്ടുണ്ട്. ബാബു ആന്റണിയെ വെച്ച് വാരിയംകുന്നന്‍’ ചെയ്യാമെന്ന തരത്തിലായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. പ്രീ ബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമായിരുന്നു ‘വാരിയംകുന്നന്‍’. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകളൊന്നും ഇതുവരെ വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിന്നാലെയാണ് ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു. അതേസമയം സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.