വാരിയംകുന്നന്‍ പൃഥ്വിരാജ് പിന്‍മാറാന്‍ കാരണമിതാണ്

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമായിരുന്നു ‘വാരിയംകുന്നന്‍’. എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തന്നെ വിവാദങ്ങളുമുയര്‍ന്നു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വര്‍ഗ്ഗീയ ചുവയുള്ള പ്രചരണത്തിന്റെ തുടക്കം. കേവല വര്‍ഗീയ വിദ്വേഷ പ്രചരണമായി മാറുമായിരുന്ന വിഷയത്തിന് പക്ഷേ ചൂട് പിടിക്കുന്നത് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് മൊഹമ്മദിന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു. റമീസിന്റെ സ്ത്രീ വിരുദ്ധ, താലിബാന്‍ അനുകൂല പഴയ എഫ് ബി പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടിയതോടെ ഈ വാദങ്ങള്‍ക്ക് ബലമായി. അതേസമയം സ്വയം സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ് റമീസ് രംഗത്തെത്തി. ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് പറഞ്ഞെങ്കിലും തന്റെ ഗവേഷണവും പ്രൊജക്റ്റുമാണിതെന്ന് പറഞ്ഞ റമീസ് വാരിയംകുന്നന്‍ സ്‌ക്രീനിലെത്തുമ്പോള്‍ കൂടെ താനുണ്ടാകുമെന്നും വ്യക്തമാക്കിയപ്പോള്‍ പ്രേക്ഷകരും കാര്യം മനസ്സിലാകാതെ നില്‍ക്കുകയായിരുന്നു. അതേ സമയം മലബാര്‍ കലാപം ഹിന്ദുവേട്ടയാണെന്ന് ആരോപിച്ച് സംവിധായകന്‍ അലി അക്ബര്‍ തന്റെ ചിത്രം പ്രഖ്യാപിച്ചു. പി.ടി കുഞ്ഞുമുഹമ്മദും മലബാര്‍ കലാപം പശ്ചാതലമാക്കിയുള്ള ചിത്രം തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു.

ചിത്രത്തിന്റെ പ്രഖ്യാപന വേളയിലൊഴികെ ഒരിടത്തും ചിത്രത്തെ കുറിച്ചോ. വിവാദങ്ങളെ കുറിച്ചോ പ്രതികരണവുമായി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നില്ല. എന്നത് ശ്രദ്ധേയമാണ്. അതേസമയം തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ പശ്ചാതലമുള്‍പ്പെടെയുള്ള വിവാദങ്ങള്‍ പൃഥ്വിരാജിനെ അലട്ടിയിരുന്നു. വിഷയം വര്‍ഗ്ഗീയമായും മറ്റൊരുതലത്തിലേക്ക് മാറുന്നതിലും താരത്തിന് താല്‍പര്യവുമുണ്ടായിരുന്നില്ല. പൃഥ്വിരാജുമായ് അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരും, അഭ്യുദയകാംക്ഷികളും പ്രൊജക്റ്റ് ഉപേക്ഷിക്കുന്നതാകും നല്ലതെന്ന ഉപദേശം കൂടെ നല്‍കിയതോടെ മാസങ്ങള്‍ക്ക് മുന്‍പേ താരം പദ്ധതി ഉപേക്ഷിച്ചിരുന്നു. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഈയിടെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നനെയുള്‍പ്പെടെയുള്ളവരെ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നു. ഏതായാലും ആഷിഖ് അബുവും പൃഥ്വിരാജുമുപേക്ഷിച്ച വാരിയം കുന്നനെ വെള്ളിത്തിരയിലാരായിരിക്കും ഇനിയെത്തിക്കുക എന്ന് കാത്തിരുന്ന് കാണാം. ടി ദാമോദരന്റെ തിരക്കഥയില്‍ 1921 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മാലബാര്‍ കലാപമാവിഷ്‌കരിച്ചപ്പോള്‍ ഇല്ലാത്ത വിവാദങ്ങള്‍ക്കാണിപ്പോള്‍ വേദിയായിരിക്കുന്നത്.

https://youtu.be/FOu3SOmIWOs