പത്തൊന്‍പതാം നൂറ്റാണ്ടിലെ മൂന്നാമത്തെ ക്യാരക്റ്റര്‍

പത്തൊന്‍പതാം നൂറ്റാണ്ടെന്ന വിനയന്‍ ചിത്രം ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ മൂന്നാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്‌കൃഷ്ണ എന്ന നടനാണ്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ.

കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്‌കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. കരുമാടിക്കുട്ടന്‍ എന്ന എന്റെ ചിത്രത്തിലൂടെത്തന്നെ യാണ് സുരേഷ്‌കൃഷ്ണ സിനിമയിലേക്കു വന്നത്.. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാന്‍ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്.

തിരുവിതാംകൂറിലെവിടെയും ഒരു മിന്നല്‍ പിണര്‍ പോലെ തന്റെ കുതിരപ്പുറത്തു പറന്നെത്താന്‍ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമള്‍… തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ അങ്ങ് ആറാട്ടു പുഴയില്‍ ഒരു ശബ്ദം ഉയര്‍ന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമള്‍ രോഷം കൊണ്ടു.. അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു.. ഒരു നൂറ്റാണ്ടിന്റെ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകള്‍ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊന്‍പതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമള്‍.