
വടചന്നൈ ധനുഷിനെ മനസിൽ കണ്ട് എഴുതിയ ചിത്രമായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് സംവിധായകനും നിർമ്മാതാവുമയ വെട്രിമാരൻ. ചിത്രം സിലമ്പരസന് വേണ്ടിയായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാൽ ധനുഷിലേക്ക് പിന്നീട് ചിത്രം എത്തിയതാണെന്നും വെട്രിമാരൻ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘വട ചെന്നൈ ശരിക്കും ധനുഷിന് വേണ്ടിയല്ല എഴുതിയത്. ആ കഥ ആദ്യം പൂർത്തിയാക്കിയപ്പോൾ എന്റെ മനസിലുണ്ടായിരുന്നത് സിലമ്പരസനായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞെങ്കിലും ഡേറ്റ് ഇല്ലാത്തതുകൊണ്ട് ചെയ്യാനായില്ല. പിന്നീട് ഈ കഥയിലേക്ക് ധനുഷ് വന്നു. ആദ്യം എഴുതിയ കഥയിൽ ഒരുപാട് മാറ്റം വരുത്തിയിട്ടാണ് ഇപ്പോൾ കാണുന്ന രീതിയിൽ വട ചെന്നൈ കൊണ്ടുവന്നത്’. വെട്രിമാരൻ പറഞ്ഞു.
‘പക്ഷേ, ആദ്യത്തെ കഥ എന്റെ മനസിൽ തന്നെയുണ്ടായിരുന്നു. അത് എപ്പോഴെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് സിലമ്പരസൻ സാറുമായി വർക്ക് ചെയ്യാനുള്ള അവസരം കിട്ടിയത്. അതുകൊണ്ട് പഴയ സബ്ജക്ട് വീണ്ടും പൊടി തട്ടിയെടുത്തു. ഇത് വട ചെന്നൈയുടെ സെക്കൻഡ് പാർട്ടല്ലെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. പക്ഷേ, വട ചെന്നൈയുടെ കഥ നടക്കുന്ന അതേ സമയത്ത് തന്നെയാണ് ഈ കഥയും നടക്കുന്നത്. അതിലെ ചില കഥാപാത്രങ്ങളും ചില സന്ദർഭങ്ങളും ഈ കഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിന് ശേഷമാകും വട ചെന്നൈയുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുക. അങ്ങനെയാണ് ഇപ്പോൾ പ്ലാൻ ചെയ്തിട്ടുള്ളത്. അതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ വെട്രിമാരൻ കൂട്ടിച്ചേർത്തു
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. അതേസമയം, നേരത്തെ സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.