മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു റെക്കോർഡ് കൂടി കുറിച്ചു. കേരള ബോക്സ് ഓഫിസിൽ നിന്നുമാത്രം 100 കോടി ഗ്രോസ് നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടമാണ് ‘തുടരും’ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 13 ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടത്തിലേക്ക് കുതിച്ചത്. നിർമ്മാതാക്കളായ രജപുത്രയാണ് ഈ സന്തോഷവാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
ചിത്രത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ട് സംവിധായകൻ തരുൺ മൂർത്തിയും ആരാധകരെ നന്ദിയോടെ അഭിസംബോധന ചെയ്തു. ‘തുടരും’ ആഗോള തലത്തിൽ ഇതുവരെ 178 കോടി രൂപയാണ് നേടിയിരിക്കുന്നത്. ‘2018’ എന്ന ചിത്രത്തിന്റെ ആഗോള റെക്കോർഡ് തകർത്താണ് ‘തുടരും’ മലയാള സിനിമയുടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമായി മാറിയത്. ആദ്യ സ്ഥാനത്ത് ‘എമ്പുരാനും, രണ്ടാം സ്ഥാനത്ത് ‘മഞ്ഞുമ്മൽ ബോയ്സുമാണുള്ളത്.
ചിത്രം റിലീസ് ചെയ്ത് ആറാം ദിവസത്തിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ എത്തിയിരുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിങ്ങനെയുള്ള സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിൽ എത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രം കൂടിയാണ് ‘തുടരും’.
ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ ജീവിതമാണ് ‘തുടരും’ എന്ന ചിത്രത്തിന്റെ കേന്ദ്രകഥ. ഭാര്യയും മക്കളുമുള്ള കുടുംബപ്രേമി, സുഹൃദ്ബന്ധങ്ങളുള്ള, നാട്ടുകാർക്കിടയിൽ പ്രിയങ്കരനായ ഒരു ഡ്രൈവറുടെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുന്നതിലൂടെ, മോഹൻലാൽ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയോടൊപ്പം തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലുമാണ്. ‘തുടരും’ പ്രതീക്ഷിച്ചതിലും ഏറെ മികച്ച പ്രതികരണങ്ങൾ കൈവരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തുടർവിജയങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.
ചിത്രം പ്രദർശനത്തിനെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ കയ്യടി നേടിയ നടനാണ് പ്രകാശ് വർമ്മ. സിഐ ജോർജ് എന്ന കഥാപാത്രത്തെയാണ് പ്രക്ഷ വർമ്മ അവതരിപ്പിച്ചിരുന്നത്. ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, മുമ്പ് ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വോഡാഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യം, ഏറെ ഹിറ്റായ സൂസു പരസ്യങ്ങൾ, കേരള ടൂറിസത്തിന്റെ വിവിധ പരസ്യങ്ങൾ, നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം തുടങ്ങി നിരവധി ലോകപ്രശസ്ത പരസ്യങ്ങൾ പ്രകാശിന്റെതായി പുറത്തുവന്നിട്ടുണ്ട്.
2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘നിർവാണ’ എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണിപ്പോൾ പ്രകാശ്. പരസ്യരംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായമാണ് പ്രകാശ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയിലേക്ക് തന്നെ മികച്ച സംഭാവനകൾ നൽകാൻ പ്രകാശ് വർമ്മയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായപ്രകടനങ്ങൾ.