‘തിട്ടം ഇരണ്ട്’ പാളിയോ?

വിഘ്‌നേഷ് കാര്‍ത്തികിന്റെ സംവിധാനത്തില്‍ ഐശ്വര്യ രാജേഷ് പ്രധാനകഥാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് തിട്ടം ഇരണ്ട്. സിക്‌സര്‍ എന്റര്‍ടൈന്‍മെന്റ് മിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം സോണി ലൈവ് ഒടിടി പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങിയത്. വലിയൊരു സാമൂഹ്യ പ്രശ്‌നമാണ് സംവിധായകന്‍ ചിത്രത്തിലൂടെ കൈകാര്യം ചെയ്തിരിക്കുന്നത്. വിഷയത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ക്ലൈമാക്‌സിലേക്ക് മാത്രമായി ചിത്രത്തെ കൊണ്ടു പോകാന്‍ പല കഥാപാത്രങ്ങളേയും ഏച്ച് കെട്ടിയ അനുഭവം ചിത്രത്തിലുണ്ടായി

ആതിര എന്ന പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത്. തന്റെ സുഹൃത്തിന്റെ തിരോധാനവും കൊലപാതകവും അന്വേിക്കേണ്ട ഉത്തരവാദിത്വമാണ് ആതിരയുടേത്. പ്രണയത്തിന്റെ മേമ്പൊടി ചാലിച്ചാണ് രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ത്രില്ലറില്‍ ഒരുക്കി വച്ചിരിക്കുന്നത്. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തില്‍ കാര്‍ത്തിക് നാരേന്‍ സ്വീകരിച്ച മേക്കിങ് ശൈലിയുമായി ഈ ചിത്രത്തിന്റേതിന് സാമ്യമുണ്ട്. കഥയില്‍ ചോദ്യമില്ലെന്ന പോലെ ചിത്രത്തിലുടനീളം ഒട്ടേറെ സസ്‌പെന്‍സുകളും ഒരുക്കിവച്ചിട്ടുണ്ടെങ്കിലും ഇഥിനെയെല്ലാം കയ്യടക്കത്തോടെ പറയാനാവാതെ പോയതാണ് ന്യൂനതയായി തോന്നിയത്. കഥയില്‍ ഉണ്ടാകുന്ന സ്വാഭാവികമായ ആശയകുഴപ്പങ്ങള്‍ക്കെല്ലാം എഴുത്തുകാരന്‍ കൂടെയായ സംവിധായകന്‍ ന്യായീകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് റിയലിസ്റ്റിക്ക് ആയി പ്രേക്ഷകനിലേക്കെത്തിയോ എന്ന സംശയമാണുയരുന്നത്.

  • ജെന്‍ഡര്‍ ഐഡന്റിന്റി പ്രശ്‌നം, ദുരഭിമാനം, പ്രണയം അങ്ങനെ ഒട്ടേറെ വിഷയങ്ങളിലൂടെ ഈ ചിത്രം സഞ്ചരിക്കുന്നു. അല്‍പ്പം അതിശയോക്തി നിറഞ്ഞ ട്വിസ്റ്റുകളും സസ്‌പെന്‍സുകളെല്ലാം മാറ്റിവെച്ചാല്‍ മുന്‍ധാരണകളില്ലാതെ കണ്ടിരിക്കാവുന്ന ഒരുത്രില്ലറാണ് തിട്ടം ഇരണ്ട്. വളരെ ശക്തമേറിയ ഒരു വിഷയം അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ച്ചയായും അഭിനന്ദിച്ചേ മതിയാകൂ. പലപ്പോഴും വ്യക്തിയെന്ന നിലയില്‍ അംഗീകാരം നല്‍കാത്ത നമ്മുടെ യാഥാസ്ഥിതിക സമൂഹത്തിന്റെ അവസ്ഥയാണ് ഒരു ‘പ്ലാന്‍ എ’ യ്ക്കുള്ള അവസരം നല്‍കാത്തപ്പോള്‍ ആണ് പ്ലാന്‍ ബി ഉണ്ടാവുന്നതെന്ന് ചിത്രം സൂചിപ്പിക്കുന്നു. സാധാരണ കണ്ടുവരുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ നിന്നും തിട്ടം ഇരണ്ട് അല്‍പ്പം വ്യത്യസ്തമാണ്. ത്രില്ലര്‍ എന്ന ജോണറിനൊപ്പം റൊമാന്‍സും, ഡ്രാമയും ഇടകലര്‍ത്തിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.ചിത്രത്തിന്റെ ആദ്യാവസാനം ഇതില്‍ തന്നെ ഉറച്ച് നില്‍ക്കാനും സംവിധായകനായിട്ടുണ്ട്. ഗോകുല്‍ ബിനോയുടെ ഛായാഗ്രാഹണവും സതീഷ് രഘുനാഥന്റെ സംഗീതവും ഐശ്വര്യ രാജേഷ്, പവേല്‍ നവഗീതന്‍, ഗോകുല്‍ ആനന്ദ്, അനന്യ രാമപ്രദാസ്, സുഭാഷ് സെല്‍വം തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനവും മികച്ചു നില്‍ക്കുന്നവയായിരുന്നു.

https://youtu.be/uZTSZwDcZg4