ഈശോ മോഷണമോ?

ഈശോ എന്ന നാദിര്‍ഷ സിനിമ മോഷണമാണെന്ന ആരോപണത്തിനെതിരെ മറുപടിയുമായി തിരക്കതാകൃത്ത് സുനീഷ് വാരനാട്. ആരോപണമുന്നയിച്ച വ്യക്തിയ്‌ക്കെതിരെയും, ആ അഭിമുഖം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെയും അപകീര്‍ത്തിപ്പെടുത്തല്‍, മാനഹാനി എന്നീ വകുപ്പുകളില്‍ സിവിലായും, ക്രിമിനലായും കേസെടുക്കാന്‍ വക്കീല്‍ നോട്ടീസയയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരക്കഥാകൃത്ത് ഫേസ്ബുക്കില്‍ മറുപടിയുമായെത്തിയത്. അദ്ദേഹം ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയ കഥയ്‌ക്കോ, തിരക്കഥയ്‌ക്കോ, സംഭാഷണങ്ങള്‍ക്കോ എഴുതി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഈശോ’യുമായി ഉള്ളടക്കത്തിലോ, സീനുകളിലോ യാതൊരു സാമ്യവുമില്ല. നാദിര്‍ഷ എന്ന സംവിധായകനെതിരെയുള്ള ഗൂഢാലോചന തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. ഈശോ വക്കീലാണ് ‘എന്ന തിരക്കഥ സിനിമയാക്കാം. തന്റെ ‘ഈശോ’യുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് സുനീഷ് പറയുന്നു. .അഭിമുഖക്കാരനും, തിരക്കഥാകൃത്തും കുറ്റപ്പെടുത്തുന്നത് സംവിധായകനായ നാദിര്‍ഷയെ മാത്രമാണ്. അതില്‍ നിന്നും ഗൂഢാലോചന വ്യക്തമാണെന്നും അദ്ദേഹം പറയുന്നു

ഈശോ എന്ന സിനിമയുമായി പേരിലുളള സാമ്യം കണക്കിലെടുത്ത് ഈശോ വക്കീലാണ് എന്ന പേരിലുളള തിരക്കഥ സിനിമയാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതായി സിനിമ പ്രവര്‍ത്തകന്‍ തിരുവല്ല സ്വദേശി ഷാജി കാരയ്ക്കല്‍ ആണ് രംഗത്തെത്തിയത്. ഈശോയുടെ സംവിധായകന്‍ നാദിര്‍ഷാ, തന്റെ തിരക്കഥ വാങ്ങി മുന്‍പ് വായിച്ചിട്ടുളളതാണെന്നും തിരുവല്ല സ്വദേശി ഷാജി കാരയ്ക്കല്‍ പറയുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെ തിരക്കഥയുടെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു.തന്റെ സിനിമയ്ക്ക് ഈശോ വക്കീലാണ് എന്ന സിനിമയുമായി ബന്ധമില്ലെന്ന് നാദിര്‍ഷയും പ്രതികരിച്ചു. ഇതിന് മറുപടിയുമായെത്തിയ സുനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ.

താങ്കള്‍ക്ക് താങ്കളുടെ ‘ഈശോ വക്കീലാണ് ‘എന്ന തിരക്കഥ സിനിമയാക്കാം..എന്റെ ‘ഈശോ’യുമായി അതിന് യാതൊരു ബന്ധവുമില്ല.
നാദിര്‍ഷയുടെ ഈശോ മോഷണമോ? എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഉത്തരം നല്‍കേണ്ട എന്ന് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഞാന്‍ എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയ്‌ക്കെതിരെയും, ആ അഭിമുഖം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെയും അപകീര്‍ത്തിപ്പെടുത്തല്‍, മാനഹാനി എന്നീ വകുപ്പുകളില്‍ സിവിലായും, ക്രിമിനലായും കേസെടുക്കാന്‍ വക്കീല്‍ നോട്ടീസയയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അല്ലെങ്കില്‍ സത്യം ചെരുപ്പിട്ടപ്പോഴേക്കും കള്ളം ലോകം ചുറ്റി വന്നുവെന്ന് പറയുന്നത് പോലെയാകുമല്ലോ കാര്യങ്ങള്‍. ആരോപണമുന്നയിച്ച വ്യക്തിയെ എനിക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു മുന്‍പരിചയവുമില്ല. അദ്ദേഹത്തിന്റെ ‘ഈശോ വക്കീലാണ്’ എന്ന കഥ എങ്ങനെ ഞാന്‍ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതിയ ‘ഈശോ’യായി മാറും.എന്റെ കഥ മോഷ്ടിച്ചേ എന്ന വിലാപവുമായി അദ്ദേഹം ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയ കഥയ്‌ക്കോ, തിരക്കഥയ്‌ക്കോ, സംഭാഷണങ്ങള്‍ക്കോ ഞാന്‍ എഴുതി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഈശോ’യുമായി ഉള്ളടക്കത്തിലോ, സീനുകളിലോ യാതൊരു സാമ്യവുമില്ല..അത് സിനിമ വരുമ്പോള്‍ പ്രേക്ഷകര്‍ക്കും, കേസ് വരുമ്പോള്‍ കോടതിയ്ക്കും കൃത്യമായി ബോദ്ധ്യപ്പെട്ടുകൊള്ളും. എന്തിനേറെ, അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങുന്ന കൊച്ചുകുട്ടിക്കു പോലും മനസ്സിലാകും, ഇത് രണ്ടും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് ! യാതൊരു അടിസ്ഥാനവുമില്ലാതെ പിന്നെ എങ്ങനെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? ഓണ്‍ലൈന്‍ മീഡിയയില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് വിളിച്ചു പറയും മുന്‍പ് എന്താണ് ആ സിനിമയുടെ കഥയും, ഉള്ളടക്കവുമെന്ന് അന്വേഷിച്ചറിയേണ്ട മിനിമം കോമണ്‍സെന്‍സ് ആ വ്യക്തിയ്ക്കുണ്ടായില്ല. അതിന് ശ്രമിക്കാതിരുന്നത് കൊണ്ട് തന്നെ നാദിര്‍ഷ എന്ന സംവിധായകനെതിരെയുള്ള ഗൂഢാലോചന തന്നെയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.കാരണം െ്രെകസ്തവ വിശ്വാസങ്ങളെ പിന്തുടരുന്ന ഓണ്‍ലൈന്‍ ചാനലിലാണ് അഭിമുഖം വന്നത്. ആരോപണമുന്നയിച്ച ആ തിരക്കഥാകൃത്ത് അദ്ദേഹത്തിന്റെ സിനിമയ്ക്കിട്ട പേര് ‘ഈശോ വക്കീലാണ്’ എന്നതാണ്. അപ്പോള്‍ ആ പേരിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നല്ലേ ആ ചാനല്‍ അഭിമുഖം സൂചിപ്പിക്കുന്നത്.അഭിമുഖക്കാരനും, തിരക്കഥാകൃത്തും കുറ്റപ്പെടുത്തുന്നത് സംവിധായകനായ നാദിര്‍ഷയെ മാത്രമാണ്. അതില്‍ നിന്നും ഗൂഢാലോചന വ്യക്തമാണ്.ആ വ്യക്തിയ്ക്കു മാത്രമുള്ളതാണോ കഷ്ടപ്പാടും, ബുദ്ധിമുട്ടും! 23 വര്‍ഷങ്ങളായി കലാരംഗത്ത് നില്‍ക്കുന്നയാളാണ് ഞാന്‍. പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ഒട്ടേറെ ചാനല്‍ പ്രോഗ്രാമുകളുടെയും രചയിതാവാണ് .ലാലേട്ടന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് വേണ്ടി സ്‌റ്റേജ് ഷോകളും ഞാനെഴുതിയിട്ടുണ്ട്. എന്റെ 21 കഥകള്‍ വാരനാടന്‍ കഥകള്‍ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ രചയിതാവ് എന്ന നിലയില്‍ പൊതുസമൂഹത്തില്‍ നില്‍ക്കുന്ന എന്റെ പേരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തിയ്‌ക്കെതിരെയും, ചാനലിനെതിരെയും ഞാന്‍ നിയമനടപടിക്കൊരുങ്ങുകയാണ്.എന്നെ വര്‍ഷങ്ങളായി അറിയാവുന്നവര്‍ എന്റെ കൂടെയുണ്ടാകുമെന്നാണ് എന്റെ വിശാസം. അപരിചിതനായ ഒരാള്‍ ഒരു അടിസ്ഥാനവുമില്ലാതെ തിരക്കഥമോഷണം പോലുള്ള ആരോപണമുന്നയിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? അദ്ദേഹത്തിന് നിയമപരമായി എനിക്കെതിരെ കേസ് കൊടുക്കാമായിരുന്നല്ലോ? അപ്പോള്‍ പ്രശ്‌നം ഞാനല്ല..സംവിധായകന്‍ നാദിര്‍ഷയാണ്. ഒരു സംവിധായകന്‍ എന്ന നിലയിലുള്ള ഇടപെടലുകള്‍ നാദിര്‍ഷിക്ക നടത്തിയതല്ലാതെ ഈ കഥ പൂര്‍ണ്ണമായും എന്റേത് മാത്രമാണ്.സത്യമെന്തെന്നറിയാതെ കമന്റിടുന്നവരും, സോഷ്യല്‍ മീഡിയയില്‍ തൂക്കികൊല്ലാന്‍ വിധിക്കുന്നവരും സിനിമ കണ്ടിട്ട് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ തിരിച്ച് കമന്റുമെന്നും, സത്യം ഷെയര്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.