‘ഈശോ’ കണ്ടുകഴിഞ്ഞാല്‍ തെറ്റിദ്ധാരണ മാറും: ജയസൂര്യ

ഈശോ എന്നത് സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് നടന്‍ ജയസൂര്യ. സിനിമക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ളതല്ലെന്ന് താരം പറഞ്ഞു. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈശോ എന്ന പേരിനൊപ്പം നോട്ട് ഫ്രം ബൈബിള്‍ എന്ന് കൊടുത്തതെന്നും , അതിലും തെറ്റിദ്ധാരണ പടര്‍ത്തുമ്പോള്‍ ഒന്നും പറയാനില്ലെന്ന് ജയസൂര്യ പറഞ്ഞു.

പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ ആരും പ്രശ്നവുമായി വന്നില്ല. സിനിമയുടെ പേരിനെ ചൊല്ലി പുറത്തുള്ളവര്‍ നിയന്ത്രണവുമായി വരുന്നത് അംഗീകരിക്കാനാകില്ല. ഈശോ എന്ന സിനിമ മുന്നോട്ട് വെക്കുന്ന സന്ദേശമുണ്ട്. ആ സിനിമ കണ്ട് കഴിഞ്ഞാല്‍ ഇപ്പോഴുള്ള തെറ്റിദ്ധാരണ മാറുമെന്നും ജയസൂര്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഈശോ’ എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും , സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും ജയസൂര്യ പറഞ്ഞു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേരിനെ ചൊല്ലി നിരവധി പ്രശ്‌നങ്ങള്‍ ഇതിനോടകം തന്നെ ഉടലെടുത്തു കഴിഞ്ഞു. ചില ക്രൈസ്തവ സംഘടനങ്ങള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റിലെന്നു തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.അരുണ്‍ നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് സുനീഷ് വരനാടാണ്. ഛായാഗ്രഹണം റോബി വര്‍ഗീസ്.

https://www.youtube.com/watch?v=xeKSqpX9efc