അന്വേഷണത്തിലെ ദൈവ വഴികള്‍പാളിയോ?

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘ദ പ്രീസ്റ്റ്’ പുരോഹിതന്റെ വ്യത്യസ്തമായ അന്വേഷണ വഴികളിലൂടെയുള്ള യാത്രയാണ്. ആദ്യ പകുതിയില്‍ ഒരു കുടുംബത്തില്‍ തുടരെത്തുടരെ നടക്കുന്ന ആത്മഹത്യയുടെ അന്വേഷണം പുരോഹിതനിലെത്തുകയാണ്. പോലീസിനെ പോലും ശാസ്ത്രീയമായി സഹായിക്കുന്ന പുരോഹിതന്റെ അന്വേഷണത്തിന്റെ വഴികള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഓര്‍മ്മപ്പെടുത്തുന്ന ആദ്യ ഇന്റര്‍വെല്‍ പഞ്ച് പ്രേക്ഷകനെ രണ്ടാം പകുതിയിലേക്ക് കൂട്ടികൊണ്ടുപോകുന്നു.

കെട്ടുറപ്പുള്ള തിരക്കഥയില്‍ മികവ് പ്രകടിപ്പിക്കേണ്ട രണ്ടാം പകുതി പക്ഷേ ശക്തമായ തിരക്കഥയുടെ അഭാവത്താല്‍ പാളിപോകുന്ന അനുഭവമാണ് നല്‍കിയത്. നാടകീയതയുടെ അതിപ്രസരമുള്ള ട്വിസ്റ്റുകളും സംഭാഷണങ്ങളും പലപ്പോഴും രംഗങ്ങളെ വികലമാക്കിയപ്പോഴും മമ്മൂട്ടിയുടെ കൂള്‍ ആക്ടിംഗ് ആണ് ചിത്രത്തിന് തുണയായത്. അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണം മികച്ചതായെങ്കിലും ചിത്രസംയോജനത്തിലെ ലാഗിംഗ് പലപ്പോഴും ചിത്രത്തിന് ഇഴയുന്ന അനുഭവം നല്‍കി. ചിത്രം തീര്‍ത്തും വിരസമാകാതെ നിര്‍ത്തിയതില്‍ രാഹുല്‍രാജ് എന്ന സംഗീതസംവിധായകന്റെ നിര്‍ണായക റോളുണ്ട്.

രണ്ടാം പകുതിയില്‍ അതീതാന്ദ്രീയ അനുഭവമുള്ള പുരോഹിതന്റെ പ്രേതാന്വേഷണ യാത്ര സാധാരണ പ്രേത കഥകളിലേതിന് സമാനമായതാണ് ചിത്രം തീര്‍ത്തും വിരസമാക്കിയത്. പ്രേതസിനിമകളെ കുറിച്ച് മുന്‍ധാരണകളുള്ള പ്രേക്ഷകനെ അമ്പരപ്പിക്കാനുള്ള ഒന്നും തന്നെ തിരക്കഥയിലോ മെയ്ക്കിംഗിലും ഇല്ലാതെ പോയി. ബേബി മോണിക്ക, മഞ്ജുവാര്യര്‍, നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, രമേഷ് പിഷാരടി,വെങ്കിടേഷ് എന്നിവരെല്ലാം തന്നെ മനോഹരമനായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരുതവണ കാണാവുന്ന ചിത്രമെന്ന രൂപത്തില്‍ ദ പ്രീസ്റ്റിന് ടിക്കറ്റെടുക്കാം.