‘ആന്റി’ എന്നു വിളിച്ച നാലു വയസ്സുകാരനെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌കര്‍, നടിക്കെതിരെ വിമര്‍ശനം

പരസ്യ ചിത്രീകരണത്തിനിടെ തന്നെ ആന്റിയെന്ന് വിളിച്ച നാലുവയസ്സുകാരനെ അസഭ്യം പറഞ്ഞ ബോളിവുഡ് നടി സ്വര ഭാസ്‌കറിന് നേര ശക്തമായ വിമര്‍ശനം ഉയരുന്നു. സണ്‍ ഓഫ് അബീഷ് എന്ന ഷോയിലാണ് സ്വരയുടെ വെളിപ്പെടുത്തല്‍. കരിയറിന്റെ തുടക്ക കാലഘട്ടത്തില്‍ തനിക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെയാണ് സ്വര അപമാനിച്ചത്.

സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവമാണ് സ്വര പറഞ്ഞിരിക്കുന്നത്. ഷൂട്ടിനിടെ ആന്റി എന്ന് വിളിച്ചത് തന്നെ പ്രകോപിച്ചുവെന്ന് സ്വര പറഞ്ഞു. അതിന്റെ പേരില്‍ കുട്ടിയെ അസഭ്യം പറഞ്ഞിട്ടില്ലെന്ന് അറിയിച്ച സ്വര കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്ന് പറഞ്ഞത് വലിയ വിവാദമായി.

സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് സ്വരയ്‌ക്കെതിരെ ഉയരുന്നത്. നടിക്കെതിരായി നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്വര ആന്റി എന്ന ഹാഷ് ടാഗുകളോടെയാണ് അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ലീഗല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഒ നടിക്കെതിരെ ബാലവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.