സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയുടെ സ്റ്റേ..

സിനിമാടിക്കറ്റിന് പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിനോദ നികുതിക്ക് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ജുലൈ മൂന്നു വരെ വിനോദ നികുതി പിരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സിനിമാടിക്കറ്റിനു മേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ടനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അധിക നികുതി സിനിമാമേഖലയെ ദോഷകരമായി ബാധിക്കുമെന്നുമാണ് സിനിമാ സംഘടനകള്‍ വാദിക്കുന്നത്.

നൂറ് രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു വീണ്ടും 11% വില വര്‍ദ്ധിക്കും.