‘സിനിമ അംഗീകരിക്കപ്പെട്ടു, പക്ഷെ പട്ടികയില്‍ എന്റെ പേരില്ല’ബിബിന്‍ ദേവ്

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇത്തവ ശബ്ദമിശ്രണത്തിനുള്ള ദേശിയ അംഗീകാരം പൂക്കുട്ടിയ്ക്കായിരുന്നു ലഭിച്ചിരുന്നതെങ്കിലും അദ്ദേഹത്തോടൊപ്പം കഠിനപ്രയത്‌നം ചെയ്ത സൗണ്ട് മിക്‌സര്‍ ബിബിന്‍ ദേവിന് അംഗീകാരം ലഭിച്ചിരുന്നില്ല. റസൂല്‍ പൂക്കുട്ടിയും ബിബിന്‍ ദേവും ചേര്‍ന്ന് ശബ്ദമിശ്രണം ചെയ്ത തമിഴ് ചിത്രം ഒത്ത സെരിപ്പ് സൈസ് ഏഴിനാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ പുരസ്‌കാരപ്പട്ടികയില്‍ റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ ഉണ്ടായ വീഴ്ചയാണ് കാരണം.

ജോലിക്കിടയിലാണ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് . നീ ചെയ്ത സിനിമയ്ക്ക് അവാര്‍ഡ് ഉണ്ട്. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. പിന്നീടാണ് എന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് വ്യക്തമായത് . നമ്മുടെ പേര് അതിനകത്ത് വരുക എന്നത് വളരെ സന്തോഷവും അഭിമാനവും ഉള്ള കാര്യമാണല്ലോ . പക്ഷെ അത് വന്നില്ല എന്നതില്‍ ചെറിയ വിഷമമുണ്ടെന്ന് ബിബിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

സ്വന്തം പേരുകൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുളള നടപടികളുമായി മുന്നോട്ടുപോവുകയാണ് ബിബിന്‍ ദേവ്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബിബിനും താനും ചേര്‍ന്നാണ് ശബ്ദമിശ്രണം നിര്‍വഹിച്ചതെന്ന് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. പന്ത്രണ്ട് വര്‍ഷത്തിലേറെയായി ശബ്ദമിശ്രണരംഗത്തുള്ള ബിബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ക്ലെറിക്കല്‍ പിഴവുമൂലം പ്രതിസന്ധിയില്‍ ആയത്.

നിര്‍മ്മാതാവിന്റെ കത്തുമായി ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിനെ സമീപിക്കാനൊരുങ്ങുകയാണ് ബിബിന്‍. യന്തിരന്‍ 2.0 , ട്രാന്‌സ്, ഒടിയന്‍, മാമാങ്കം , മാസ്റ്റര്‍പീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി പ്രവര്ത്തിച്ചിട്ടുള്ള സൗണ്ട് മിക്‌സറാണ് ബിബിന്‍ ദേവ് .