
തന്നേയും സുഹൃത്തുക്കളേയും ചേർത്ത് പ്രചരിക്കുന്ന ഇല്ലാക്കഥകള്‍ക്കെതിരെ തുറന്നടിച്ച് ഗായിക രഞ്ജിനി ജോസ്. ഗായകന്‍ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്നും, രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ കപ്പിളാണെന്നുമുള്ള വർത്തകളിലാണ് താരത്തിന്റെ പ്രതികരണം. സുഹൃത്ത് രഞ്ജിനി ഹരിദാസിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി ജോസ്.
”ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി” രഞ്ജിനി ജോസ് പറയുന്നു.
”വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ് പറയുന്നത്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. ചിലര്‍ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്റെ സുഹൃത്താണ്. അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? കരണ്‍ ജോഹറിന്റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്റെ ജീവിതത്തില്‍ നടക്കില്ല”, രഞ്ജിനി ജോസ് പറഞ്ഞു.
“കോവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു” രഞ്ജിനി ജോസ് കൂട്ടിച്ചേർത്തു.