ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റേതായി സംശയിക്കപ്പെട്ട വിരലടയാളങ്ങള്‍ അയാളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച 1000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
നടന്റെ മുംബൈയിലെ ഫ്‌ളാറ്റില്‍നിന്ന് ശേഖരിച്ച 20 വിരലടയാള സാമ്പിളുകളില്‍ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും, വെറും ഒരു സാമ്പിളിനേയാണ് സാധ്യമായ സാമ്യമുള്ളതെന്നും സിഐഡിയുടെ ഫിംഗര്‍പ്രിന്റ് ബ്യൂറോ വിലയിരുത്തിയ പരിശോധനയില്‍ വ്യക്തമാക്കുന്നു. ബാത്‌റൂമിന്റെ വാതില്‍, കിടപ്പുമുറിയിലെ സ്ലൈഡിങ് ഡോര്‍, അലമാരയുടെ വാതില്‍ തുടങ്ങിയവയില്‍ നിന്നുള്ള വിരലടയാളങ്ങള്‍ പ്രതിയുടേതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
വിരലടയാളങ്ങള്‍ക്ക് 1000-ല്‍ ഒന്ന് മാത്രമേ പൊരുത്തപ്പെടാനുള്ള സാധ്യതയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. പൊതുപയോഗത്തിലുള്ള ഉപകരണങ്ങളില്‍ നിന്നാണ് വിരലടയാളങ്ങൾ ശേഖരിച്ചതിനാൽ തെളിവായി ഇത് മതിയാകില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും പോലീസ് തെളിവുകള്‍ ശേഖരിച്ചു. ഷെരീഫുള്‍ ഇസ്ലാം തന്റെ മാനേജര്‍ അമിത് പാണ്ഡെയുടെ സഹായത്താല്‍ സഹോദരീഭര്‍ത്താവ് അബ്ദുള്ള അലി മുഖേന ബംഗ്ലാദേശിലെ കുടുംബത്തിനായി പണം നിയമവിരുദ്ധമായി അയച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
സെയ്ഫ് അലിഖാനെ ജനുവരി 16-ന് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ കത്തി കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്. നടനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്പെയിൻ സർജെറി കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു.
ജില്ലയിലെ താനെയിൽ നിന്നാണ് പ്രതിയെ ജനുവരി 19-ന് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയില്‍നിന്ന് കണ്ടെടുത്ത ആയുധത്തിന്റെ ഭാഗം ആക്രമണത്തിനിടെ സെയ്ഫിന്റെ ശരീരത്തില്‍ കയറിയ കത്തിയുടെ ഭാഗവുമായും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത കഷണങ്ങളുമായും പൊരുത്തപ്പെടുന്നുണ്ടെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസ് അതീവ ഗൗരവപൂര്‍ണ്ണമാണെന്നും പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ലഭ്യമാണെന്നും പോലീസ് ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കോടതിയില്‍ പറഞ്ഞു.