കുപ്പിഗ്ലാസും സ്റ്റീല്‍ഗ്ലാസും…നീരജിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സിനിമയിലെ വേര്‍തിരിവിനെ കുറിച്ച് പ്രതികരിച്ച നടന്‍ നീരജ് മാധവിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍ രംഗത്ത്. പാരമ്പര്യം അഭിനയരംഗത്തെ സേഫ് ആക്കുന്നു എന്നതിനോട് യോജിക്കാനാവില്ല. ‘കുപ്പിഗ്ലാസും സ്റ്റീല്‍ഗ്ലാസും കലാകാരന്മാരുടെ കഴിവിനെയോ യോഗ്യതയെയോ തരംതിരിച്ചു കാണിക്കുന്നുണ്ടോ. ഇല്ലെന്നാണ് വിശ്വാസം. ഗ്ലാസ് വൃത്തിയുള്ളതായിരിക്കുക എന്നതാണ് പ്രധാനം മനസും…’ സിദ്ധു പറയുന്നു. സ്വഭാവഗുണം എന്നത് സിനിമയില്‍ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണെന്നും അദ്ദേഹം പറയുന്നു. വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്. എല്ലാ സിനിമകള്‍ക്ക് പിന്നിലും ഈ ഒരു സംഘം തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…


‘പല സിനിമാ താരങ്ങളുടെയും മക്കൾ അഭിനയരംഗത്തേക്ക് വന്നിട്ടുണ്ട്. സഹോദരങ്ങൾ വന്നിട്ടുണ്ട്. അവരിൽ വലിയചലനങ്ങൾ സൃഷ്ടിക്കാതെ തുടരുന്നവരുണ്ട്. കാലക്കേട്‌ കൊണ്ടോ നിർഭാഗ്യം കൊണ്ടോ അർഹിക്കുന്ന അവസരം കിട്ടാതെ പിൻവാങ്ങിയവരുണ്ട്. അഭിനയക്കളരിയിൽ ആധിപത്യം സ്ഥാപിച്ചവരുമുണ്ട്. അങ്ങിനെ നോക്കുമ്പോൾ പാരമ്പര്യം അഭിനയരംഗത്തെ സേഫ് ആക്കുന്നു എന്നതിനോട് യോജിക്കാനാവില്ല. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പമാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ. കഴിവുവേണം, അത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകണം. സിനിമകൾ ഓടണം. സീനിയേഴ്സിനോട് ബഹുമാനവും സഹപ്രവർത്തകരോട് സ്നേഹവും പ്രകടിപ്പിക്കാനറിയണം. സർവോപരി ദൈവാനുഗ്രഹവും ഭാഗ്യവും ഉണ്ടാവണം. കലാകാരന്മാരുടെ കഴിവുതന്നെയാണ് അവരുടെ ഭാവി നിശ്ചയിക്കുന്നത്. നല്ല കലാകാരന്മാർ നല്ല മനുഷ്യരും കൂടിയാവണം. ആ കാര്യത്തിൽ മലയാള സിനിമാരംഗം സമ്പന്നമാണ്. കുപ്പിഗ്ലാസും സ്റ്റീൽഗ്ലാസും കലാകാരന്മാരുടെ കഴിവിനെയോ യോഗ്യതയെയോ തരംതിരിച്ചു കാണിക്കുന്നുണ്ടോ. ഇല്ലെന്നാണ് എന്റെ വിശ്വാസം. ഗ്ലാസ്‌ വൃത്തിയുള്ളതായിരിക്കുക എന്നതാണ് പ്രധാനം മനസും. സ്റ്റീൽ ഗ്ലാസ്‌ മോശമായതോ കുപ്പിഗ്ലാസ്സ് മേന്മയേറിയതോ അല്ല. കൂളിംഗ്ഗ്ഗ്ലാസ്‌ ധരിക്കുന്നതോ, കാലിന്മേൽ കാൽകയറ്റിവെക്കുന്നതോ അഹങ്കാരമോ ജാടയോ ആയി ആരും കണക്കാക്കാറില്ല. അത് ഓരോരുത്തരുടെയും സൗകര്യമോ സ്വാതന്ത്ര്യമോ ആണ്. പക്ഷെ കയറ്റിവെച്ച കാൽ ഇറക്കിവെക്കേണ്ട സന്ദർഭങ്ങളിൽ അത് ചെയ്യാതിരിക്കുമ്പോഴാണ് അഹങ്കാരമോ ജാടയോ ആയി മാറുന്നത്. സ്വഭാവഗുണം എന്നത് സിനിമയിൽ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണ്. തരുന്നത് വാങ്ങിക്കൊണ്ടു പോകുക എന്ന രീതിയൊന്നും സിനിമയിൽ ഇല്ല. ആദ്യകാലങ്ങളിൽ അഭിനയിക്കാൻ വരുന്നവരും മറ്റുള്ളവരും പ്രാധാന്യം കൊടുക്കുന്നത് കാശിനല്ല അവസരങ്ങൾക്കാണ്. അവസരങ്ങൾക്കു പിന്നാലെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പണവും പ്രശസ്തിയും വരുമെന്നവർക്കറിയാം.ഞാനങ്ങിനെ പൈസ പറയാനൊന്നും ആയിട്ടില്ല ഇപ്പോൾ ആവശ്യം ചാൻസ് ആണ് ചേട്ടാ എന്ന് നിരവധിപേർ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനെയാണ് കൊടുക്കുന്നത് വാങ്ങിപോവുക എന്ന് പറയുന്നത്. അങ്ങിനെ കണക്കുപറയാത്തവർ പലരും കണക്ക് പറയാതെതന്നെ കണക്കിന് കാശ് വാങ്ങാൻ പാകത്തിൽ സിനിമയുടെ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. താരങ്ങൾക്കു സിനിമയിലെ ഡിമാൻഡ് കൂടുന്നതിനനുസരിച് ശമ്പളവും ക്രമാനുഗതമായി ഉയർന്നുതന്നെയാണ് പോയിട്ടുള്ളത്. സിനിമയിലെ ഒരു സാധാരണ ജോലിക്കാരന്റെ പകുതിശമ്പളത്തിൽ നിന്ന് ഏഴക്കമുള്ള ശമ്പളത്തിലേക്കൊക്കെ എത്തുമ്പോൾ, തന്ന കാശ് മേടിച്ചു വീട്ടിൽ പോയിരുന്ന കാലത്തുനിന്നു വലിയ മാറ്റങ്ങൾ വന്നു എന്ന് മനസിലാക്കാം. അർഹത ഉള്ളതുകൊണ്ടാണല്ലോ നിർമാതാവ് അത് കൊടുക്കാൻ തയ്യാറാവുന്നത്. ചിലപ്പോൾ ചിലർക്ക് ഒരു ഉൾവിളിതോന്നും അഭിനയരംഗത്തു കത്തിനിൽക്കുമ്പോൾ തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനുമൊക്ക പോകണം എന്ന്. എഴുതാനും ഷൂട്ടിംഗിനും പോസ്റ്റ്‌ പ്രൊഡക്ഷനുമൊക്കെയായി ആറോ ഏഴോ മാസമോ ചിലപ്പോൾ ഒരു കൊല്ലമോ അഭിനയരംഗത്തുനിന്ന് വിട്ടു നിൽക്കേണ്ടി വരും. ആ സമയത്ത് അഭിനയിക്കാൻ വിളിച്ചാൽ പോകാൻ പറ്റില്ല. അവിടെ വേറെ ആളുകൾ വരും. അവർ ക്ലിക്ക് ആയാൽ ഒരു കൂട്ടം സിനിമാ പ്രവർത്തകർ അവർക്കു പിന്നാലെ പോകും. പകരംവെക്കാൻ വേറെ ആരുമില്ല എന്നുള്ളവർക്കൊഴികെ ചാൻസ് കുറയാൻ ഇതും കാരണമാവാറുണ്ട്. കൊച്ചു സിനിമകൾ ഓടുന്നില്ല എന്ന് വെറുതെ തോന്നുന്നതാണ്. അർഹതപ്പെട്ട ചെറിയ സിനിമകൾ, താരതമേന്യ പുതുമുഖങ്ങൾ അഭിനയിച്ച കൊച്ചു സിനിമകൾ ഇവിടെ സൂപ്പർഹിറ്റ്‌ ആയി ഓടിയിട്ടില്ലേ. കോടികൾ മുതൽമുടക്കും സമയത്തിന് പണത്തേക്കാൾ വിലയുമുള്ള സിനിമാരംഗം പ്രായത്തിന്റെ അപക്വതക്കും അശ്രദ്ധക്കും പിടിവാശിക്കും മുന്നിൽ മുട്ടുമടക്കാനുള്ളതല്ല.ഈയിടെ വേറൊരു വിഷയം മൂലം ഒന്ന് രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നപ്പോഴും പലരും പറയുന്നത് കേട്ടു പ്രായത്തിന്റെ പക്വതയെപ്പറ്റി.23 ഉം 24 ഉം വയസിൽ വരാത്ത പക്വത ഇനി എന്ന് വരാനാണ്. അങ്ങിനെയെങ്കിൽ 18 വയസിൽ അഭിനയം തുടങ്ങിയ ലാലേട്ടനും 19 വയസിൽ അഭിനയം തുടങ്ങിയ പൃഥ്വിരാജും പ്രായത്തിന്റെ പക്വതയെപ്പറ്റി പരാതി പറയാൻ ഇടവരുത്തിയിട്ടില്ലല്ലോ. അർഹതപ്പെട്ട ഡിമാന്റിങ് എല്ലാവരും അംഗീകരിച്ചു കൊടുക്കാറുമുണ്ട്. വളർന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. എല്ലാ സിനിമകൾക്ക് പിന്നിലും ഈ ഒരു സംഘം തന്നെയാണോ പ്രവർത്തിക്കുന്നത്. ഓരോ സിനിമകളുടെയും ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നത് ആ സിനിമയുടെ ഡയറക്ടർ, നിർമാതാവ്, തിരക്കഥാരചയിതാവ് എന്നിവർ ചേർന്നാണ്. വളരെ ചെറിയൊരു പങ്ക് പ്രൊഡക്ഷൻ കൺട്രോളർക്കുമുണ്ടാകും. ഈ മൂന്നോ നാലോ പേരാണോ ഗൂഢസംഘം. അങ്ങിനെയെങ്കിൽ 140 ഉം 150 ഉം സിനിമകൾ റിലീസ് ആവുന്ന മലയാള രംഗത്ത് 150 ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ..?. അഭിനയത്തിന്റെ ആദ്യകാലത്ത് ധാരാളം അവസരങ്ങൾ കിട്ടുകയും, കഴിവ് തെളിയിച്ചിട്ടും പിന്നീട് ചാൻസുകൾ കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ഒരു സ്വയം പരിശോധനക്കാണ് തയ്യാറാവേണ്ടത്. തന്റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റുണ്ടോ തെറ്റുണ്ടെന്ന് മനസിലാവുകയാണെങ്കിൽ തിരുത്തലിനു തയ്യാറാവണം. അല്ലാതെ ഗൂഢസംഘം, മുളയിലേ നുള്ളുക എന്നീ വാക്കുകൾ കൊണ്ട് പഴി മറ്റുള്ളവരുടെ മേലെ ചാരാൻ ശ്രമിക്കുമ്പോൾ അത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോടലാവും.’