നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍. മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ശാന്തയെ ജാമ്യത്തില്‍ വിടും.

കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021 മെയ് 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി.

സഞ്ചാരി എന്ന ചിത്രമാണ് രാജന്‍ പി. ദേവ് അഭിനയിച്ച ആദ്യ ചലചിത്രം. കാട്ടുകുതിര എന്ന നാടകമാണ് ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജന്‍ പി. ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന്‍.പി അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി അഭിനയിച്ച ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ അഞ്ചും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം ഹാസ്യപ്രധാനമായ വേഷങ്ങളിലും രാജന്‍ പി. ദേവ് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജൂബിലി തിയേറ്റേഴ്‌സ് എന്ന പേരില്‍ നാടകട്രൂപ്പുണ്ടായിരുന്നു.

1954 മേയ് 20-ന് ചലചിത്രനടനും നാടകനടനുമായ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ചു. ചേര്‍ത്തല ഹൈസ്‌കൂള്‍, സെന്റ് മൈക്കിള്‍സ് കോളേജ്, എസ്.എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവില്‍ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കള്‍ ആഷമ്മ, ജിബില്‍രാജ്, ജൂബില്‍രാജ് എന്നിവരുമാണ്. 2009 ജൂലൈ 29-ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു.