
ജനനായകന്റെ ഓഡിയോ ലോഞ്ചിന്റെ വേദിയിൽ പാട്ട് പാടിയതിനു പിന്നാലെ മമിത ബൈജു എയറിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ രമേശ് പിഷാരടി. ഈ പാട്ട് പാടുമ്പോൾ മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല താൻ എയറിലാകുമെന്നാണ് രമേശ് പിഷാരടി പറഞ്ഞത്. “നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് വൈറലാകുന്നതെന്നും, പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകുമെന്നും രമേശ് പിഷാരടി കൂട്ടിച്ചേർത്തു. റെഡ്എ.ഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്ത് വൈറലാവും, എന്ത് വൈറലാകില്ലെന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ല. വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും. എന്നോട് പലരും ‘ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും’ എന്ന് പറഞ്ഞ് വീഡിയോകൾ അയക്കാറുണ്ട് , പക്ഷേ ഞാൻ ഷെയർ ചെയ്തതൊന്നും വൈറലായിട്ടുമില്ല, വൈറൽ ആയ ഒന്നും ഞാൻ ഷെയർ ചെയ്തിട്ടുമില്ല.’ രമേശ് പിഷാരടി പറഞ്ഞു.
‘എല്ലാവരും കൂടെ ഇരുന്ന് ‘ചാമ്പിക്കോ’ എന്നൊന്ന് പറഞ്ഞതാണ്, പിന്നീട് വൈറലായി മാറിയത്. അതുപോലെ തന്നെയാണ് മമിത സ്റ്റേജിൽ കയറി ‘നാളെ നാളെ’ എന്ന് പാടിയത്. ഇത്രയും വലിയ പടത്തിൽ വലിയ വേഷം അഭിനയിച്ച മമിത ബൈജു ജീവിതത്തിൽ കരുതി കാണില്ല ‘നാളെ നാളെ’ എന്ന് പാടുന്നത് ഇത്രയും പോകുമെന്ന്. നമ്മുക്ക് ഒരു സ്റ്റിക്കർ വരുന്നതും ഏത് നിമിഷത്തിലാണ് അന്തരീക്ഷത്തിലേക്ക് പോകുന്നതെന്നും പറയാൻ കഴിയില്ല. നല്ലവനായ ഉണ്ണി വേഷം രണ്ട് ദിവസം മാത്രമാണ് ഷൂട്ട് ചെയ്തത്. പക്ഷെ ആ സിനിമയോട് കൂടെ എനിക്ക് ഷർവാണി ഇടാൻ കഴിയാതെയായി.’ പിഷാരടി കൂട്ടിച്ചേർത്തു.
വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ഗാനമാണ് മമിത പാടിയത്. “എല്ലാ പുകഴും ഇരവന് ഇരവനക്കെ..” എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടിയത്. നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..”, എന്ന ഭാഗമാണ് മമിത പാടിയത്.