പെണ്‍ഭ്രൂണഹത്യയുടെ കഥ ‘പിപ്പലാന്ത്രി’ വരുന്നു…

പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള സിനിമ ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം.രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.

‘സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത് .പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഗൗരവമേറിയ സാമൂഹിക പ്രശ്‌നമാണ് ‘പിപ്പരാന്ത്രി’യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.ചിത്രത്തിന്റെ തിരക്കഥ ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍ എന്നിവര്‍ ചോര്‍ന്നാണ് എഴുതിയത്.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിജോ എം എബ്രഹാം.