
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിൻ്റെ ടീസർ പുറത്തിറങ്ങി.
മലയാളത്തിൻ്റെ മഹാനടന്മാർ ഒന്നിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടിക്കും, മോഹൻലാലിനും പുറമെ ഒപ്പത്തിനൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.
2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ് മോഹൻലാലും മമ്മൂട്ടിയും അവസാനമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻറെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്.
സുഷിൻ ശ്യാമിൻ്റെ പശ്ചാത്താലസംഗീതം സമ്മാനിക്കുന്ന പിരിമുറുക്കം ടീസറിൽ ഉടനീളം അനുഭവിക്കാം. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്‌ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്‌റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻറെ ഓവർസീസ് പാർട്ട്‌ണർ.
ചിത്രം നിർമ്മിക്കുന്നത് ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്‌ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.