“പിരീഡ്‌സ് ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം അവരതിനനുവദിച്ചു”; ‘മരിയാൻ’ ഷൂട്ടിങ്ങിനിടെയുണ്ടായ ദുരനുഭവത്തെപ്പറ്റി പാർവതി തിരുവോത്ത്

','

' ); } ?>

ധനുഷ് ചിത്രം ‘മരിയാന്റെ’ ചിത്രീകരണ വേളയിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ലൊക്കേഷനിൽ തന്റെ ആവശ്യങ്ങൾ അന്വേഷിക്കാൻ ആളുണ്ടായിരുന്നില്ലെന്നും, 50 പേരുള്ള സെറ്റില്‍ മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പാർവതി പറഞ്ഞു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഞാൻ ‘മരിയാൻ’ എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതിൽ ഞാൻ പൂർണമായും വെള്ളത്തിൽ നനയുന്ന ഒരു രംഗമുണ്ടായിരുന്നു, നായകനൊപ്പമുള്ള ഒരു പ്രണയരംഗമായിരുന്നു അത്. വസ്ത്രം മാറാനായി ഞാൻ അധിക വസ്ത്രങ്ങളൊന്നും അന്ന് കരുതിയിരുന്നില്ല. എന്റെ ആവശ്യങ്ങൾ അന്വേഷിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ എനിക്ക് വസ്ത്രം മാറാൻ ഹോട്ടൽ മുറിയിലേക്ക് പോകണമെന്ന് പറയേണ്ടി വന്നു.” പാർവതി പറഞ്ഞു.

“എന്നിട്ടും സിനിമയുടെ അണിയറപ്രവർത്തകർ ചിത്രീകരണം തുടർന്നു. ഒടുവിൽ എനിക്ക് ആർത്തവമാണെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിന് ശേഷമാണ് വസ്ത്രം മാറാൻ പോകാൻ അവർ എന്നെ അനുവദിച്ചത്. എന്റെ മറുപടി കേട്ടപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് സിനിമയുടെ അണിയറപ്രവർത്തകർക്ക് അറിയില്ലായിരുന്നു.” പാർവതി കൂട്ടിച്ചേർത്തു.

ഇതിന് മുൻപും സിനിമ സെറ്റുകളിലെ ദുരനുഭവങ്ങളേപ്പറ്റിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെപ്പറ്റിയും പാർവതി മനസുതുറന്നിട്ടുണ്ട്.
‘ഐ നോബഡി’, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്നിവയാണ് പാർവതിയുടെ വരാനിരിക്കുന്ന മലയാളം ചിത്രങ്ങൾ. കരിയറിൽ ആദ്യമായി പാർവതി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഐ നോബഡി’യിൽ പൃഥ്വിരാജ് സുകുമാരന് ഒപ്പമാണ് നടി എത്തുന്നത്.