മക്കള്‍ ആണ് എല്ലാം…. മക്കള്‍ക്ക് വേണ്ടിയാണ് എല്ലാം വൈറലായി നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്

മലയാള സിനിമയിലെ മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ് നിര്‍മല്‍ പാലാഴി.തന്റെ മക്കളെ കുറിച്ച് നിര്‍മല്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.തന്റെ കുട്ടിക്കാലത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു നിര്‍മലിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മക്കള്‍…കാറില്‍ എന്തേലും തിരക്കിട്ട യാത്രയില്‍ പോവുമ്പോള്‍, കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാല്‍ വണ്ടി നിര്‍ത്തി അവര്‍ പോവുന്ന വരേ നോക്കി നില്‍ക്കും. കാരണം നമ്മുടെ കുഞ്ഞുങ്ങള്‍ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാല്‍.

മോന്‍ നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവനെ മാന്തിയതിന്റെ പേരില്‍ അത് ചോദിക്കാന്‍ പോയിട്ടുണ്ട്. ഭാര്യവീട്ടില്‍ കുഞ്ഞുങ്ങള്‍ കളിക്കുമ്പോള്‍ അറിയാതെ പറ്റിപോയ ചെറിയ പരുക്കുകള്‍ക്ക് ഭയങ്കര പ്രശ്‌നക്കാരന്‍ ആയിട്ടുണ്ട്. പത്രത്തില്‍ വായിക്കുന്ന റാഗിങ് ന്യൂസ്‌കള്‍ വായിച്ചു എല്‍കെജി പഠിക്കുന്ന മോനെ ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ച് ഭ്രാന്തായിട്ടുണ്ട്.

അപകടം പറ്റിയപ്പോള്‍ മരണം സംഭവിക്കാതെ തിരിച്ചു വന്നപ്പോള്‍ ഓര്‍ത്തതും മകനെ കുറിച്ചായിരുന്നു. അഥവാ ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന്‍ ഒരു കാഴ്ചക്കാരന്‍ ആയി നോല്‍ക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികള്‍ക്ക് അച്ഛന്മാര്‍ സ്‌നേഹപൂര്‍വം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍, മുട്ടായികള്‍, കുപ്പായങ്ങള്‍,പുസ്തകങ്ങള്‍…അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്ര്യത്തില്‍ ആരോട് പറയുവാന്‍ കഴിയും.

ഒരുപക്ഷേ ഭാര്യയ്ക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധം കൊണ്ടോ അവര്‍ക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം. പക്ഷേ നമ്മളെ മക്കളെ നമ്മള്‍ നോക്കുമ്പോലെ വേറെ ഒരാള്‍ക്കും സ്‌നേഹിക്കാന്‍ കഴിയില്ല.

മറ്റ് എന്തിനേക്കാള്‍ തകര്‍ന്നു പോയിട്ടുണ്ട് പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍. തൊടുപുഴയിലെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോന്‍, കാമുകന്റെ കൂടെ ജീവിക്കുവാന്‍ ഉള്ള ആഗ്രഹം കൊണ്ട് കടല്‍ ഭിത്തിയില്‍ ഒരു ജീവന്‍ ഒടുങ്ങിയ കുഞ്ഞു മോള്‍…അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങള്‍.

ഞാന്‍ ഉള്‍പ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവര്‍ ഒരു മുട്ടായിക്കു വേണ്ടി കൊതിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ കുട്ടികള്‍ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്, കളിപാട്ടങ്ങള്‍ക്ക് കൊതിച്ചിട്ടുണ്ട്, കുടുംബക്കാര്‍ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസര്‍ കുടുക്ക് ഇടുന്ന ആ ഓട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്‌കൂളില്‍ പോയിട്ടുണ്ട്, സ്‌കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ചായപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വായേല്‍ വെള്ളം നിറയ്ക്കുക അല്ലാതെ വാങ്ങാന്‍ 1 രൂപ ഇല്ലാതെ വീട്ടില്‍ പോയിട്ടുണ്ട്.

എന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥ ഉണ്ട് അവന്റെ വീട്ടില്‍ 12 അംഗങ്ങള്‍ ഉണ്ട്. വായിച്ചി (ഉപ്പ) ഒരു പാക്കറ്റ് റൊട്ടി വാങ്ങിയാല്‍ പൊട്ടിച്ചു മേലേക്ക് ഏറിയും കിട്ടുനോര്‍ക്ക് എടുക്കാം. ഇപ്പൊ അതൊരു തമാശ കഥ ആയിരിക്കാം. പക്ഷേ എന്റെ ഓര്‍മ്മയിലെ ദാരിദ്ര്യത്തിന്റെ എക്‌സ്ട്രീം ആണ് അതൊക്കെ.

ഇങ്ങനെയൊക്കെ ജീവിച്ചിട്ടും നമ്മള്‍ നമ്മുടെ മക്കള്‍ക്ക് ആ ഗതി വരുത്തതെ നോക്കാറുണ്ട്. അത് ദിവസ കൂലി ചെയ്യുന്നവന്‍ ആയാലും ആരായാലും.അതിന്റെ കാരണം ഒരുപക്ഷേ ഈ വഴിയിലൂടെ ഞാന്‍ ഉള്‍പ്പടെ ഉള്ള കൊറേ.. കൊറേ.. ആളുകള്‍ യാത്ര ചെയ്തതുകൊണ്ട് ആയിരിക്കും. മക്കള്‍ ആണ് എല്ലാം…. മക്കള്‍ക്ക് വേണ്ടിയാണ് എല്ലാം ….അല്ലെ..?