ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് ഉടന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് ഉടന്‍ ആരംഭിക്കും.ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതല്‍ 24 വരെ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ ഇനിയും വൈകാന്‍ പാടില്ലെന്ന വിലയിരുത്തലിലാണ് മന്ത്രാലയം. മലയാളത്തില്‍ നിന്നും 65 സിനിമകളാവും അവാര്‍ഡിനായി മത്സരത്തിനുണ്ടാകുക. പ്രാദേശിക ഭാഷാ സിനിമകള്‍ വിവിധ ജൂറി അംഗങ്ങള്‍ അടുത്തയാഴ്ച മുതല്‍ കണ്ടുതുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

കൊവിഡ് കാരണം രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പടെയുള്ളവ മാറ്റിവച്ചിരന്നു. പുതുക്കിയ തീയതി അനുസിരിച്ച് ഗോവ രാജ്യാന്തര ചലച്ചിത്ര മേള ( ഐ എഫ് എഫ് ഐ) ജനുവരി 16 മുതല്‍ 24 വരെയാകും നടക്കുക. ഈ സാഹചര്യത്തില്‍ ദേശീയ പുരസ്‌കാര നിര്‍ണയത്തിനുള്ള നടപടികള്‍ ഇനിയും വൈകാന്‍ പാടില്ല. ഐഎഫ്എഫ്ഐയുടെ മത്സര വിഭാഗത്തിലേക്കുള്‍പ്പെടെയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടുണ്ട് .ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത്. അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അവാര്‍ഡിനുള്ള സിനിമകള്‍ കണ്ടു വിധി നിര്‍ണയിക്കാന്‍ കുറഞ്ഞതു 40 ദിവസമെങ്കിലും വേണ്ടിവരുമെന്നതിനാല്‍ ഫലപ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യത്തേക്കു നീളാനും സാധ്യതയുണ്ടെന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.