ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ അന്തരിച്ചു

ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളയ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു.വ്യാഴാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധ മൂലം അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണ വാര്‍ത്ത അറിയിച്ചത്.

നദീം-ശ്രാവണ്‍ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ശ്രാവണ്‍ ബോളിവുഡില്‍ പ്രശസ്തയായത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ശ്രാവണിനെ മുംബൈയിലെ എസ്എല്‍ രഹേജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. 1990കളില്‍ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍കാ യാഗ്‌നിക്ക് എന്നിവരെ സൂപ്പര്‍ ഗായികമാരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. മൂന്ന വാദ്യോപകരണങ്ങള്‍ ഇവരുടെ ഗാനങ്ങളുടെ പ്രത്യേകതകളായിരുന്നു. ബാന്‍സുരി, സിതാര്‍, ഷെഹനായ് എന്നിവയുടെ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. ഇവര്‍ പിരിയുന്നത് വരെ ഇവ സംഗീതത്തില്‍ ഉപയോഗിച്ചിരുന്നു. ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നടന്‍ അക്ഷയ് കുമാര്‍ ഉള്‍പ്പടെ സിനിമ ലോകത്തില്‍ നിന്ന് നിരവധിപേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ശ്രാവണിന്റെ വിയോഗത്തില്‍ വേദന അറിയിക്കുന്നു. 90കളില്‍ നിരവധി സിനിമകള്‍ക്കായി തങ്ങളുടെ മായാജാലം കാഴ്ചവെച്ചവരാണ് നദീമും ശ്രാവണും. അതില്‍ എന്റെ സിനിമ ജീവിതത്തിലെ ശ്രദ്ധേയമായ ദഡ്കനും ഉള്‍പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു’, അക്ഷയ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.