‘തനിക്കെതിരായ മീടൂ ആരോപണ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്’; അലന്‍സിയര്‍

ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, നേരത്തെ തന്നെ അവരോട് താന്‍ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലന്‍സിയര്‍. തന്റെ പെരുമാറ്റം ചില നേരങ്ങളില്‍ കൈവിട്ട് പോകാറുണ്ടെന്നും അത് ആണുങ്ങളോടും പെണ്ണുങ്ങളോടും ഉണ്ടാകാറുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് അലന്‍സിയര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

അലന്‍സിയറിന്റെ വാക്കുകള്‍

‘എന്റെ പെരുമാറ്റം മോശമായി എന്നു തോന്നിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ അവരോട് മാപ്പു പറഞ്ഞ ആളാണ്. പരസ്യമായി മാപ്പു പറയണമെന്നും പറഞ്ഞപ്പോഴും, ഒരു തവണ പറഞ്ഞയാളാണ്. പിന്നെന്തിനാ മറച്ചു വയ്ക്കുന്നേ എന്നു വിചാരിച്ചു. വളരെ സത്യസന്ധമായി തന്നെയാണ് മാപ്പ് പറഞ്ഞത്. ആ കുട്ടിക്ക് ഫീല്‍ ചെയ്തതു പോലെ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളില്‍ എന്റെ വര്‍ത്തമാനവും സൗഹാര്‍ദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നില്‍ നിന്നുണ്ടായപ്പോള്‍ ഞാന്‍ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്.

മലയാളത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട മീ ടൂ എന്റെതാണ്. ഈ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കാദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടന്‍. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാനുള്ള ആര്‍ജവം കാണിച്ചിരുന്നുവെങ്കില്‍…. വിവാദമുണ്ടായ ദിവസങ്ങളില്‍ ബിജു മേനോന്‍ ചിത്രത്തിലായിരുന്നു താനെന്നും. സഹപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും അലന്‍സിയര്‍ വ്യക്തമാക്കി.