
മോഹൻലാലിനെയും മമ്മൂട്ടിയെയും ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടൻ മനോജ് ബാജ്പേയ്. മോഹൻലാൽ കഥാപാത്രമായി ജീവിക്കുമെന്നും, മമ്മൂട്ടി ഒരു യഥാർത്ഥ ക്രാഫ്റ്റ്മാനാണെന്നും മനോജ് ബാജ്പേയ് പറഞ്ഞു. കൂടാതെ ‘മോഹൻലാലും മമ്മൂട്ടിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത സ്കൂളുകളാണെന്നും മനോജ് ബാജ്പേയ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹൻലാലും മമ്മൂട്ടിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത സ്കൂളുകളാണ്, ഡി നീറോയെയും, പച്ചീനോയെയും പോലെ. എത്രയൊക്കെ പരിശീലനം നടത്തി എന്ന് പറഞ്ഞാലും, അവസാന നിമിഷം എന്ത് തോന്നുന്നോ അതെ ഡി നീറോ ക്യാമറക്ക് മുന്നിൽ ചെയ്യൂ. അന്നും ഇന്നും ഡിനീറോ അങ്ങനെയാണ്. മോഹൻലാലിൻറെ അഭിനയ രീതിയും അതുപോലെയാണ്, ചിത്രീകരണത്തിന് മുന്നേ തിരക്കഥ മനസിലാക്കും മോഹൻലാൽ. അത് കഴിഞ്ഞ ആ കഥാപാത്രമായി അയാൾ ജീവിക്കും. അയാൾ എപ്പോഴും എന്തിനും തയാറായിരിക്കും. കഥാപാത്രത്തിന്റെ മാനറിസങ്ങളും അയാളുടെ ഭൂതകാലവും ഭാവിയുമെല്ലാം മോഹൻലാലിന് അറിയാം.” മനോജ് ബാജ്പേയ് പറഞ്ഞു.
“ഡി നീറോയിൽ നിന്നും വ്യത്യസ്തമായി അൽ പച്ചീനോ വളരെയധികം തന്റെ കഥാപാത്രത്തെക്കുറിച്ച് പഠിച്ച്, പരിശീലിച്ചാണ് ഒരു വേഷം ചെയ്യുന്നത്. മമ്മൂട്ടി അതുപോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു യാതാർത്ഥ ക്രാഫ്റ്റ്മാൻ ആണ്. ഭ്രമയുഗം എന്ന ചിത്രത്തിൽ, ആ ലെവൽ ക്രഫ്റ്റ് ഇല്ല എങ്കിൽ അതുപോലൊരു ചിത്രം ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാനാവില്ല. മമ്മൂട്ടി സാറിന്റെ അഭിനയം എത്രമാത്രം സൂക്ഷ്മമാണെന്നുള്ളതിന്റെ ഉദാഹരണമാണ് ഭ്രമയുഗം. ആകെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയെ അദ്ദേഹം എങ്ങനെയാണ് ക്യാരി ചെയ്തതെന്ന് നോക്കൂ. ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ കഥാപാത്രം ആദ്യത്തെ കുറച്ച് സീനുകളില്‍ കാണിക്കുന്ന ചില ചെറിയ എക്സ്പ്രഷനുകളുണ്ട്. പടത്തിന്റെ അവസാനമാണ് അതിനെല്ലാം ഉത്തരം ലഭിക്കുന്നത്. അതൊക്കെ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്. സ്ക്രിപ്റ്റിനെക്കുറിച്ച് പിന്നില്‍ നിന്ന് ചിന്തിക്കാന്‍ സാധിക്കുന്നയാളാണ് മോഹൻലാൽ. ഷോട്ട് കഴിഞ്ഞാല്‍ അതുവരെ പെര്‍ഫോം ചെയ്തതിനെ വിട്ടുകളയാന്‍ സാധിക്കും. പിന്നീട് അതിലേക്ക് ഇറങ്ങിച്ചെല്ലാനും മോഹന്‍ലാലിന് കഴിയും. എന്നാല്‍ മമ്മൂട്ടി വ്യത്യസ്തനാണ്.” മനോജ് ബാജ്പേയ് കൂട്ടിച്ചേർത്തു.