മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരായ ഹര്‍ജി തള്ളി

മമ്മൂട്ടിയെ നായകവേഷത്തിലെത്തുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ മുന്‍ സംവിധായകന്‍ സജീവ് പിള്ള നല്‍കിയ ഹര്‍ജി എറണാകുളം ജില്ലാ കോടതി തളളി.

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തന്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്ന് കാണിച്ച് ചിത്രീകരണം സ്റ്റേ ചെയ്യാന്‍ ആവശ്യട്ടെുകൊണ്ടാണ് സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കാവ്യാ ഫിലിംസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുനപ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയിരുന്നു. മുന്‍പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്തു മിനിറ്റ് സീനുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായത്. സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യവുമുണ്ടായി.

തുടക്കക്കാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റുന്നതിന് സമ്മതിച്ച് സജീവ് പിള്ള നിര്‍മ്മാതാവുമായി ഒന്നര വര്‍ഷം മുന്‍പ് തന്നെ ഒപ്പു വെച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. ബാഹുബലിക്കു ശേഷം നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ യുദ്ധ സിനിമയായിരിക്കും മാമാങ്കം.