
സിനിമാ മോഹവുമായി നടന്ന കാലത്ത് ടി വി ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും താൻ ചാൻസ് ചോദിച്ചിട്ടുണ്ടായിരുന്നുവെന്നും, ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകൻ ടി.വി. ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ‘ഓർമ്മകളുണ്ടായിരിക്കണം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുകയെന്ന ആഗ്രഹത്തിൽ സിനിമ കാണുന്ന കാലത്ത് ടി വി ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. അത്തരം സിനിമകളിൽ അഭിനയിക്കാൻ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണ്,’ മമ്മൂട്ടി പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്നാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. അതേസമയം, തന്റെ അൻപത് വർഷങ്ങൾ സിനിമയ്ക്ക് നൽകിയത് വലിയ കാര്യമായി തോന്നിയിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ഇത്രയും പേർ നല്ല വാക്കുകൾ പറഞ്ഞപ്പോൾ അത് മോശമായിരുന്നില്ലെന്ന് തോന്നുന്നുവെന്നും ടി വി ചന്ദ്രൻ മറുപടിയായി പറഞ്ഞു. സംവിധായകൻ കമൽ, ഷൈനി ടോം ചാക്കോ തുടങ്ങി സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.